ഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വീടും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ
ദില്ലി: ഉന്നാവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതോടൊപ്പം കുടുംബത്തിന് സർക്കാർ വീട് നിർമിച്ച് നൽകും. കുടുംബത്തിന് മറ്റെന്തൊക്കെ സഹായങ്ങൾ നൽകണമെന്ന കാര്യത്തിൽ പ്രാദേശിക തലത്തിൽ തീരുമാനമെടുക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.
ഉത്തർപ്രദേശ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമൽ റാണി വരുൺ, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവർ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചതായും കുറ്റവാളിക്കൾക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും സ്വാമി പ്രസാദ് മൗര്യ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചു. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

അതേസമയം മന്ത്രിമാർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പോലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തി വീശി. ഗുരുതരമായ പൊള്ളലേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷാംശം ഉള്ളിച്ചെന്നതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ബലാത്സംഗത്തിന് പരാതി നൽകിയതിന് പിന്നാലെയാണ് പ്രതികൾ ഉൾപ്പെടെ 5 പേർ ചേർന്ന് പെൺകുട്ടിയെ തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃയദാഘതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു.












Click it and Unblock the Notifications