പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തി
ലഖ്നോ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തർപ്രദേശ്. നിയമം നടപ്പിലാക്കാനായി കണക്കെടുപ്പ് നടത്തി അഭയാർത്ഥികളെ തിരിച്ചറിയാനുള്ള നടപടികൾക്ക് തുടക്കമായതായി ഉത്തർപ്രദേശ് മന്ത്രി ശ്രീകാന്ത് ശർമ വ്യക്തമാക്കി.
പെരുമാറ്റം മോശമായാല്‍ ഉദ്ധവ് രാജിവെക്കും, ത്രികക്ഷി സഖ്യത്തിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്!!
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും അയച്ചുകൊടുത്തിട്ടുണ്ട്. വിവരശേഖരണം തുടങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21 ജില്ലകളിൽ നിന്നായി ഇതുവരെ 32,000 അഭയാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനത്തെ 75 ജില്ലകളിലും അഭയർത്ഥികളുടെ കണക്ക് എടുക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ അഭയാർത്ഥികൾ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നായിരുന്നു ശ്രീകാന്ത് ശർമയുടെ മറപടി.
പിലിഭിത്തിലാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികൾ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പീർ, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി, അലിഗഡ്, രാംപൂർ, പ്രതാപ്ഗഡ്, ലഖ്നോ, പിലിഭിത്, ലഖിംപൂർ, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ കണക്കെടുപ്പ് നടന്നത്.
2020 ജനുവരി 10 മുതൽ പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഉത്തർപ്രദേശിൽ മാത്രം 19 പേരാണ് കൊല്ലപ്പെട്ടത്.