കോണ്‍ഗ്രസ് കുഴിച്ച കുഴിയില്‍ ഗവര്‍ണര്‍മാര്‍
ദില്ലി: മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കുന്നതില്‍ പാര്‍ട്ടി ഭേദമന്യേ എതിരാളികള്‍ അസ്വസ്ഥരാണ്. സി പി എമ്മും സി പി ഐയും പോലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അപവലപിച്ചു കഴിഞ്ഞു. എന്നാല്‍ 2004 ല്‍ തങ്ങള്‍ കൂടി പിന്തുണച്ച ഒന്നാം യു പി എ സര്‍ക്കാരാണ് പാര്‍ട്ടി നോക്കി ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത് സി പി എമ്മും സി പി ഐയും മറന്നുപോയിരിക്കുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തുടങ്ങിവെച്ച കീഴ് വഴക്കത്തിന്റെ ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ഗവര്‍ണര്‍മാര്‍ അനുഭവിക്കുന്നത്. ഉത്തര്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ചാണ് അന്ന് കോണ്‍ഗ്രസ് തങ്ങളുടെ ഇഷ്ടക്കാരെ തല്‍സ്ഥാനത്ത് നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്ത ബി ജെ പിക്ക് മറുപടി കിട്ടിയത് 2010ലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ജീവനക്കാരല്ല ഗവര്‍ണര്‍മാര്‍ എന്നും അതിനാല്‍ അവരെ ഏകപക്ഷീയമായി നീക്കാനാവില്ല എന്നും സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവാണ് ഇപ്പോള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവര്‍ണര്‍മാരും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉയര്‍ത്തിക്കാണിക്കുന്നത്. സ്വഭാവ ദൂഷ്യം, അഴിമതി തുടങ്ങിയ പരാതികളുണ്ടെങ്കില്‍ ഗവര്‍ണറെ രാഷ്ട്രപതിക്ക് തിരിച്ചുവിളിക്കാം.
ഗവര്‍ണര്‍മാരെ നീക്കണമെന്ന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. അതുകൊണ്ടാവണം ഔദ്യോഗികമായി കേന്ദ്രം ഗവര്‍ണര്‍മാരോട് രാജി ആവശ്യപ്പെടാത്തത്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി രാജിവെച്ചു. കര്‍ണാടക, ആസാം ഗവര്‍ണര്‍മാരും രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതി ആവശ്യപ്പെടാതെ രാജിയില്ല എന്നാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും പറയുന്നത്.