സ്‌കൂളിലേക്ക് ജീന്‍സ് വേണ്ട!!!, അധ്യാപകര്‍ക്ക് യോഗി അദിത്യനാഥിന്റെ നിര്‍ദ്ദേശം..പ്രാര്‍ത്ഥന നിർബന്ധം
ലഹരി പദാര്‍ത്ഥങ്ങളും മൊബൈല്‍ ഫോണും സ്‌കൂളിന് അകത്ത് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്.
ലക്‌നൗ: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ ജീന്‍സ് ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന ചട്ടം ഉത്തര്‍പ്രദേശില്‍ നിലവില്‍ വരുന്നു. പുതിയ മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ പരിഷ്‌ക്കരണം.
ലഹരി പദാര്‍ത്ഥങ്ങളും മൊബൈല്‍ ഫോണും സ്‌കൂളിന് അകത്ത് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്.
കാഷ്യല്‍ വസ്ത്രമായ ജീന്‍സ് ധരിച്ച് സ്‌കൂളില്‍ വരേണ്ട എന്നാണ് സെക്കണ്ടറി അധ്യാപകര്‍ക്ക് നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം. അധ്യാപരുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല ഈ വസ്ത്രം എന്നാണ് ഉത്തരവില്‍ പറയുന്നത്. ടീഷര്‍ട്ട് ധരിയ്ക്കുന്നതിനും വിലക്ക് ഉണ്ട്.
പാന്‍മസാലയും ചീനി കൈനി പോലുള്ള ലഹരി വസ്തുക്കളും വായിലിട്ട് ക്ലാസില്‍ വരാന്‍ പാടില്ല. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ സ്‌കൂളിന് അടുത്തെങ്ങും ഇല്ലെന്നും ഉറപ്പുവരുത്തണം.
മൊബൈല്‍ ഫോണ്‍ ക്യാമ്പസില്‍ കൊണ്ടുവരുകയാണെങ്കിലും സൈലന്റ് മോഡില്‍ ആയിരിക്കണം. ക്ലാസ് സമയങ്ങളില്‍ ഒരു കാരണവശാലും ഫോണ്‍ ഉപയോഗിയ്ക്കരുത്.
എല്ലാ സ്‌കൂളുകളിലും ഈശ്വര പ്രാര്‍ത്ഥന നിര്‍ബന്ധമാക്കാനും ഉത്തരവിലുണ്ട്. സ്‌കൂളും പരിസരവും വ്യത്തിയുള്ളതാണെന്ന് പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും ഉറപ്പാക്കണം.
സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചതിനെതിരെ ചില അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മാന്യതയ്ക്ക് കളങ്കം വരുത്തുന്നു എന്ന് പേരില്‍ ജീന്‍സ് നിരോധിച്ചത് അംഗീകരിയ്ക്കാനാവില്ല, വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ നടപടി എന്നും പരാതി ഉണ്ട്.