പണിയെടുത്തില്ലെങ്കിൽ പിരിച്ചുവിടും; 50 കഴിഞ്ഞ ഉദ്യോഗസ്ഥർക്ക് യോഗി സർക്കാരിന്റെ മുന്നറിയിപ്പ്
Recommended Video
ഉത്തർപ്രദേശ്: ജോലിയിൽ വീഴ്ച വരുത്തുന്ന 50 വയസിന് മുകളിൽ പ്രായമുള്ള സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കലിന് വിധേയരാക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഉത്തരവ്. 50 വയസ് കഴിഞ്ഞ ഉദ്യോഗസ്ഥരുടെ ജോലിയിലെ കാര്യപ്രാപ്തി വിലയിരുത്തി കഴിവ് തെളിയിക്കാത്തവരെ പിരിച്ചുവിടാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സമയ നിഷ്ഠ, ജോലി ചെയ്യുന്നതിലുള്ള വേഗം, കൃത്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാകും ഉദ്യോഗസ്ഥരെ വേർതിരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് അനുയോജ്യരല്ലായെന്ന് കരുതുന്നവരുടെ പേരു വിവരങ്ങൾ സർക്കാരിന് സമർപ്പിക്കണം.
ഉത്തർ പ്രദേശിലെ 16 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരിൽ നാല് ലക്ഷം പേരാണ് സ്ക്രീനിംഗിന് വിധേയരാകേണ്ടി വരുക.2018 മാർച്ച് 18 ന് 50 വയസ് പൂർത്തിയായവർ വരെയാണ് ആദ്യഘട്ടത്തിൽ കാര്യക്ഷമത തെളിയിക്കേണ്ടത്. ജോലിയിൽ തുടരാൻ യോഗ്യരല്ലാത്തവരെ നിർബന്ധിത പിരിച്ചുവിടലിന് വിധേയരാക്കും. ജൂലൈ 31ന് മുൻപ് ഇവരുടെ പേരുവിവരങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സർക്കാരിന്റെ പുതിയ പരിഷ്കാരത്തിനെതിരെ ജീവനക്കാരുടെ സംഘടനകളിൽ നിന്നും വലിയ എതിർപ്പാണ് ഉയരുന്നത്. ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് യാദവേന്ദ്ര മിശ്ര പറഞ്ഞു.
50 വയസിന് മുകളിൽ പ്രയാമുള്ള ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും കഴിഞ്ഞ വർഷം യോഗി ആദിത്യ നാഥ് ഉത്തരവിട്ടിരുന്നു.ജോലിയിൽ കാര്യക്ഷമതയില്ലാത്തവരെയും കൈക്കൂലിക്കാരെയും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് യോഗി സർക്കാരിന്റെ വാദം.