ബിജെപി എട്ടുനിലയില്‍ പൊട്ടി; കീറിയത് കോണ്‍ഗ്രസിന്റെ കീശ!! ബദലിന് ശ്രമിച്ചിട്ട് പണം പോയത് മിച്ചം
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. യോഗിയുടെ ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
ലഖ്‌നൗ: ഉപതിരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപി, പരാജയ കാരണം അന്വേഷിച്ച് തലപുകയുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ അമിതമായ ആത്മവിശ്വാസം തന്നെയാണ് തിരിച്ചടിയായതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. ബിജെപിക്ക് ബദല്‍ ശക്തിയായി സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെറുകക്ഷികളുടെ സംഘം ഒരുമിച്ചതാണ് യുപിയില്‍ കണ്ടത്. എന്നാല്‍ അവിടെയും കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതേയില്ല. ഒരു പക്ഷേ ഇത്തരമൊരു അധപതനം കോണ്‍ഗ്രസിന് വന്നത് ദയനീയമണ്. ഒരുകാലത്ത് നെഹ്‌റു ഉള്‍പ്പെടെയുള്ള സമുന്നതരായ നേതാക്കള്‍ വിജയിച്ച മണ്ഡലത്തിലാണിപ്പോള്‍ കെട്ടി വച്ച കാശ് പോലും നഷ്ടപ്പെട്ട് പോക്കറ്റ് കീറി കോണ്‍ഗ്രസിന്റെ നില്‍പ്പ്...
ഏകദേശ ചിത്രം ഇങ്ങനെ
ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞദിവസം വന്നത്. യുപിയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രി പദം അലങ്കരിക്കാന്‍ പാര്‍ലമെന്റംഗങ്ങളെയാണ് കൊണ്ടുവന്നത്. അങ്ങനെയാണ് ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയത്. ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യയുമെത്തി. ഇദ്ദേഹം ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്നു. രണ്ടുപേരും രാജിവച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വര്‍ഷങ്ങളായി ബിജെപി ജയം മാത്രം അറിയുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും. ആ ആത്മവിശ്വാസം തന്നെയാണ് ബിജെപിയെ നയിച്ചതും. പക്ഷേ, ജനം മാറിയത് അവരറിഞ്ഞില്ല. അല്ലെങ്കില്‍ അറിയാന്‍ വൈകി. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെറുകക്ഷികള്‍ ഒന്നിക്കുകയും ചെയ്തു. ഇതാണ് യുപി മണ്ഡലങ്ങളിലെ ഏകദേശ ചിത്രം.
താമര വാടിയതിന് കാരണം
എന്നാല്‍ കോണ്‍ഗ്രസ് ഈ രണ്ട് മണ്ഡലങ്ങളിലും തനിച്ച് മല്‍സരിച്ചു. എസ്പിക്ക് പിന്തുണ നല്‍കാനൊന്നും അവര്‍ തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്പിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, ആ സഖ്യം വിജയം കണ്ടില്ല. രണ്ടു പാര്‍ട്ടികളെയും അടിച്ചിരുത്തി ബിജെപി വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതാണ് പരാജയത്തിന് കാരണമെന്ന് അന്നുതന്നെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാകണം ഇത്തവണ അങ്ങനെ ഒരു സംഖ്യം പിറക്കാതിരുന്നത്. പക്ഷേ, എസ്പിക്ക് പിന്തുണയുമായി മായാവതിയുടെ ബിഎസ്പി വന്നു. പീസ് പാര്‍ട്ടി, നിഷാദ് പാര്‍ട്ടി എന്നിവരും എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ചെറുകക്ഷികളെല്ലാം എസ്പിക്ക് പിന്നില്‍ അണിനിരന്നതോടെ വര്‍ഷങ്ങളായി കാവിപുതച്ച് നിന്നിരുന്ന രണ്ട് മണ്ഡലങ്ങളിലും താമരവാടി വീഴുകയായിരുന്നു.
കണക്കുകള്‍ പറയട്ടെ
ഫുല്‍പൂരില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചത് മനീഷ് മിശ്രയാണ്. ഇദ്ദേഹത്തിന് ആകെ ലഭിച്ചത് 19334 വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഫുല്‍പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 19.61 ലക്ഷമാണ്. രേഖപ്പെടുത്തിയ പോളിങ് 37.39 ശതമാനം മാത്രം. അതില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 20000ത്തില്‍ താഴെ വോട്ട്. അതുകൊണ്ടുതന്നെ കെട്ടിവച്ച കാശ് പോലും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേലാണ് ഇവിടെ ജയിച്ചത്. ബിജെപിയുടെ കൗശ്ലേന്ദ്ര സിങ് പട്ടേല്‍ രണ്ടാംസ്ഥാനത്തുമെത്തി. 59613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ ജയം. ഗോരഖ്പൂരിലും സ്ഥിതി മറിച്ചല്ല. കോണ്‍ഗ്രസിന്റെ സുര്‍ഹിത ചാറ്റര്‍ജിക്ക് ഇവിടെ ലഭിച്ചത് വെറും 18858 വോട്ട് മാത്രം. എസ്പിയുടെ പ്രവീണ്‍ നിഷാദ് 21881 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഉപേന്ദ്ര ശുക്ലയെ പരാജയപ്പെടുത്തിയത്.
ബിജെപിക്കും കോണ്‍ഗ്രസിനും താക്കീത്
രണ്ട് മണ്ഡലങ്ങളിലും ജയിച്ചതോടെ എസ്പിയുടെ ലോക്‌സഭാ അംഗബലം ഉയര്‍ന്നു. ഇപ്പോള്‍ ഏഴ് അംഗങ്ങളുണ്ട് എസ്പിക്ക് ലോക്‌സഭയില്‍. എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ ശക്തിയാകാന്‍ സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഒരുകാലത്ത് ഈ മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസ് നിഷ്പ്രയാസം ജയിച്ചുകയറിയതാണ്. ഇന്ന് കോണ്‍ഗ്രസിനെ ജനം കൈവിട്ടിരിക്കുന്നു. പ്രതീക്ഷ നല്‍കി ചെറിയ പാര്‍ട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. യോഗിയുടെ ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. യോഗി ഭരണം ഇതേ നിലയില്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന ബിജെപിക്കുള്ള മുന്നറിപ്പ് കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. യുപിയില്‍ ജയിക്കുന്ന പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന രാഷ്ട്രീയ ഇടനാഴികളിലെ സംസാരം ശരിയാണെങ്കില്‍ ബിജെപിക്ക് മാത്രമല്ല, കോണ്‍ഗ്രസിനും താക്കീതാണ് പുതിയ ഫലങ്ങള്‍.
ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തി 16കാരിയെ പീഡിപ്പിച്ചു: സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍!
ബിജെപിയെ കുഴിയിൽ ചാടിച്ചത് അമിത ആത്മവിശ്വാസം! യുപിയും ബീഹാറും പഠിപ്പിച്ച പാഠങ്ങൾ... വിശാലസഖ്യം...