പൗരത്വ നിയമ ഭേദഗതി; കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് ഒഴിവാക്കി യുപി മന്ത്രിയുടെ സന്ദർശനം
ബിജ്നോർ: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ മരണപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകൾ സന്ദർശിക്കാൻ തയ്യാറാകാതെ മന്ത്രി. പ്രതിഷേധത്തിൽ പരുക്കേറ്റവരെ സന്ദർശിക്കാനായി ബിജ്നോർ ജില്ലയിൽ എത്തിയതായിരുന്നു യുപി മന്ത്രി കപിൽ ദേവ് അഗർവാൾ. എന്നാൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ വീടുകൾ കൂടി സന്ദർശിക്കണമെന്ന ആവശ്യം മന്ത്രി നിഷേധിക്കുകയായിരുന്നു.
വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ഓം രാജ് സെയ്നിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ഇതേ പ്രദേശത്ത് തന്നെയാണ് സംഘർഷത്തിൽ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ വീടുകളും സ്ഥിതി ചെയ്യുന്നത്. 20കാരനായ സുലൈമാൻ, ഐഎഎസ് പരിക്ഷാർത്ഥിയായ അനസ് എന്നിവരാണ് വെള്ളിയാഴ്ച ബിജ്നോറിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

എന്നാൽ വിവേചനം കാണിച്ചുവെന്ന ആരോപണം മന്ത്രി തള്ളി. കലാപമുണ്ടാക്കാൻ ശ്രമിച്ചവരുടെ വീടുകളിലേക്ക് ഞാൻ എന്തിന് പോകണം? കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ എങ്ങനെ സമൂഹത്തിന്റെ ഭാഗമാകും. ഞാൻ എന്തിന് അവിടെ പോകണം. ഇത് ഹിന്ദു- മുസ്ലിം എന്ന വേർതിരിവല്ല, പ്രക്ഷോഭകാരികളുടെ അടുത്തേയ്ക്ക് ഞാൻ എന്തിന് പോകണം- കപിൽ ദേവ് അഗർവാൾ ചോദിച്ചു.
ഓം രാജ് സെയ്നിയുടെ വീട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സന്ദർശനം നടത്തിയിരുന്നു. തുടർന്ന് അനസിന്റെയും സുലൈമാന്റെയും വീട്ടിൽ കൂടി സന്ദർശനം നടത്തിയാണ് മടങ്ങിയത്. ഓം രാജ് സെയ്നി പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെന്നും കൃഷിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ ഇതുവരെ 21 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications