പൗരത്വ നിയമത്തിനെതിരെയുളള പ്രതിഷേധം: കണ്ണൻ ഗോപിനാഥനെ വീണ്ടും കസ്റ്റഡിയിലെടുത്ത് യുപി പോലീസ്!
ലഖ്നൗ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഉത്തര്‍ പ്രദേശ് പോലീസ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അലഹബാദിലേക്ക് പോകുന്നതിനിടെയാണ് യുപി പോലീസ് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അലഹബാദ് വിമാനത്താവളത്തില്‍ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായുളള വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
അലഹാബാദ് വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ കണ്ണന് ഗോപിനാഥനെ പോലീസ് അനുവദിച്ചില്ല. മാത്രമല്ല ദില്ലിയിലേക്കുളള വിമാനത്തില്‍ തന്നെ തിരിച്ച് കയറ്റിയതായി കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തു. 'ഓരോ തവണയും ഉത്തര്‍ പ്രദേശിലെ സ്വതന്ത്ര ബനാന റിപ്പബ്ലിക് തനിക്ക് ദില്ലിയിലേക്ക് സൗജന്യ യാത്രയൊരുക്കുകയാണ്. യോഗി ആദിത്യനാഥ് സ്വതന്ത്രമായ അഭിപ്രായങ്ങളെ ഭയക്കുന്നു. ഇനിയും വരും. ഇക്കുറി യുപി പോലീസ് നേരത്തെ തന്നെ ബുക്ക് ചെയ്തോളൂ' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് അഹലാബാദില്‍ കണ്ണന് ഗോപിനാഥന് പങ്കെടുക്കേണ്ടിയിരുന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. ഈ പരിപാടിയുടെ പോസ്റ്റര്‍ അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓള് ഇന്ത്യ പീപ്പിള്‍സ് ഫോറമാണ് പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍.
ഇത് മൂന്നാം തവണയാണ് പൗരത്വ ഭേദഗതിക്ക് എതിരെയുളള പ്രതിഷേധങ്ങളുടെ പേരില്‍ കണ്ണന് ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോട് പ്രതിഷേധിച്ചാണ് കണ്ണന് ഗോപിനാഥന് ഐഎഎസ് സര്‍വ്വീസില്‍ നിന്ന് രാജി വെച്ചത്. തുടര്‍ന്ന് പൗരത്വ വിഷയത്തില്‍ അടക്കം കണ്ണന് ഗോപിനാഥന് സമരമുഖത്തുണ്ട്.
നേരത്തെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ മുംബൈയില്‍ വെച്ച് കണ്ണന് ഗോപിനാഥനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് അദ്ദേഹത്തെ പോലീസ് വിട്ടയച്ചത്. പൗരത്വ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ നേരത്തെ ആഗ്രയില്‍ വെച്ചും കണ്ണന് ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് അദ്ദേഹത്തെ വിട്ടയച്ചത്.