യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു; ഇത് തുടക്കമെന്ന് യോഗി സര്‍ക്കാര്‍
Recommended Video
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംഘടനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നു. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. നാല് ദിവസത്തിനിടെ മാത്രം 108 പ്രവര്‍ത്തകരെ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. നേരത്തെ ചിലരെ അറസ്റ്റ് ചെയ്തിരുന്നു.
ഇത് തുടക്കം മാത്രമാണെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമരക്കാര്‍ക്ക് നേരെയും മുസ്ലിം വീടുകളില്‍ കയറിയും പോലീസ് നടത്തിയ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ യുപി സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. വിശദാംശങ്ങള്‍...
നാല് ദിവസത്തിനിടെ 108 പേര്‍ അറസ്റ്റില്‍
കഴിഞ്ഞ നാല് ദിവസത്തിനിടെ 108 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് 25 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂട്ട അറസ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
തുടക്കം മാത്രം
ഇതൊരു തുടക്കം മാത്രമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് കുമാര്‍ അവസ്തി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവരികയാണ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും അവനിഷ് കുമാര്‍ പറഞ്ഞു.
കേന്ദ്രവുമായി സഹകരിച്ച്...
കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാണ് യുപി പോലീസ് നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാന പോലീസ് ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇത്രയും ശക്തമായ നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
അറസ്റ്റ് ചെയ്ത കണക്ക് ഇങ്ങനെ
ലഖ്‌നൗവില്‍ നിന്ന 14 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. മീററ്റില്‍ നിന്ന് 21 പേര്‍, വാരണാസിയില്‍ നിന്ന് 20 പേര്‍, ബഹറൈച്ചില്‍ നിന്ന് 16 പേര്‍, സിതാപൂരില്‍ നിന്ന് മൂന്ന് പേര്‍, ഗാസിയാബാദില്‍ നിന്ന് ഒമ്പതുപേര്‍, മുസഫര്‍നഗറില്‍ നിന്ന് ആറ് പേര്‍, ഷാംലിയില്‍ നിന്ന് ഏഴ് പേര്‍, ബിജ്‌നോറില്‍ നിന്ന് നാലു പേര്‍, കാണ്‍പൂരില്‍ നിന്ന് അഞ്ച് പേര്‍, ഗോണ്ട, ഹാപൂര്‍, ജാവുന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോ പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി പറഞ്ഞു.
സാമ്പത്തിക ഇടപാടുകള്‍
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ നിന്ന് ലഭിച്ചോ എന്ന ചോദ്യത്തിന് തങ്ങള്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ് എന്നാണ് ഡിജിപി പ്രതികരിച്ചത്. ഇഡിയുമായും മറ്റു കേന്ദ്ര ഏജന്‍സികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.
നിരോധിക്കണമെന്ന് സര്‍ക്കാര്‍
സിഎഎക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും അവരെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് പോലീസ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ സംഘടനയുടെ പ്രധാന നേതാക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ആവശ്യം യുപി സര്‍ക്കാര്‍ ഉന്നയിച്ചത്.
സമയം തേടി
സാമ്പത്തിക ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. സംഘടനയുടെ നേതാക്കളില്‍ ചിലര്‍ ദില്ലിയിലെ ഇഡി ഓഫീസുമായി ബന്ധപ്പെടുകയും ഹാജരാകാന്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്താഴ്ച ഹാജരാകുമെന്നാണ് വിവരം.
കോടതി ജാമ്യം നല്‍കി
അതേസമയം, സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ അക്രമം നടത്തിയെന്ന കേസില്‍ നേരത്തെ ചില പിഎഫ്‌ഐ പ്രവര്‍ത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവുകള്‍ ഹാജാരാക്കാന്‍ പോലീസിന് സാധിച്ചില്ല. തുടര്‍ന്ന് പ്രസിഡന്റ് വസീം അഹമ്മദ് ഉള്‍പ്പെടെ 48 പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് എന്നാല്‍...
കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്‌നാട്ടിലെ എംഎന്‍പി, കര്‍ണാടകത്തിലെ കെഎഫ്ഡി എന്നീ സംഘടനകള്‍ ചേര്‍ന്ന് 2007ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്. ഇപ്പോള്‍ 22 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ട്.