ഹത്രാസ് കേസിൽ ഒന്നും ഒളിച്ചുവെക്കാനില്ല, മൃതദേഹം വേഗത്തിൽ സംസ്കരിച്ചെന്ന വാദം തള്ളി യുപി പോലീസ്
ലഖ്നൊ: ഹത്രാസ് കൂട്ടമാനഭംഗക്കേസിൽ പോലീസിനെതിരെ ഉയർന്ന ആരോപണം നിരസിച്ച് യുപി പോലീസ്. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ തിടുക്കം കാണിച്ചെന്ന ആരോപണമാണ് നിരസിച്ചിട്ടുള്ളത്. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 14ന് പീഡനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് മരിച്ചത്.
അതിസമ്പന്നനായ മലയാളി യൂസഫലി തന്നെ; പട്ടികയില് ഇടം നേടില് ബൈജും ആലുക്കാസും ഉള്പ്പടെ 8 പേര്
അനുമതി വാങ്ങിയെന്ന്
പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പായി പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് അനുമതി വാങ്ങിയിരുന്നതായി യുപി പോലീസ് ഡിജിപി പ്രശാന്ത് കുമാറിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത്. പെൺകുട്ടിയുടെ സംസ്കാരം കുടുംബാംഗങ്ങളുടെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളതെന്നാണ് ജോയിന്റ് മജിസ്ട്രേറ്റും വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബവും ഗ്രാമമുഖ്യന്മാരുമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജോയിന്റ് മജിസ്ട്രേറ്റ് ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയുടെ സംസ്കാരം നടത്തുന്നതിൽ പോലീസ് തിടുക്കം കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആരോപണം ഗുരുതരം
പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുമ്പോൾ കുടുംബത്തിൽ നിന്ന് ആരും ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി യുപി പോലീസ് തന്നെ രംഗത്തെത്തുന്നത്. അതേ സമയം മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പായി കുടുംബത്തിൽ നിന്ന് അനുമതി തേടിയില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഹത്രാസിലേക്ക് കൊണ്ടുപോയി. അല്ലാത്ത പക്ഷം എവിടെ കൊണ്ടുപോകുമായിരുന്നു? പോലീസിന് എന്താണ് ഒളിയ്ക്കാനുള്ളത്. മൃതദേഹം കൊണ്ടുപോകുമ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നുവെന്നും ഡിജിപി പ്രശാന്ത് കുമാർ ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേക അന്വേഷണ സംഘം
ഹത്രാസ് കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കേസിന്റ വാദം ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേൾക്കുക. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചിരുന്നു. പീഡനക്കേസിൽ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് പോലീസിൽ നിന്ന് ഭീഷണിയുള്ളതായി കാണിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. യുപി പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരും. പെൺകുട്ടിയുടെ കുടുംബത്തിന്റെയും ഗ്രാമ പ്രമുഖരുടേയും അനുമതി നേടിയിട്ടുണ്ടെന്നും അദ്ദേഹം ഡിജിപി വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവെക്കണം
യോഗി ആദിത്യനാഥിന് യുപി മുഖ്യമന്ത്രിയായി തുടരാൻ ഇനിയും ധാർമിക അവകാശമില്ലെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. അതിനാൽ യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. ഇരയായ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും രക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സർക്കാർ അവളുടെ ഓരോ മനുഷ്യാവകാശവും നഷ്ടപ്പെടുത്തുന്നതിന് നിങ്ങൾ കാരണക്കാരായി. അതുകൊണ്ട് തന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമികാവകാശമില്ലെന്നും ട്വീറ്റിൽ കുറിച്ചു.
രണ്ടാഴ്ചയ്ക്ക് ശേഷം
യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ ഹത്രാസ് ഗ്രാമത്തിൽ വെച്ച് നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നാക്ക് പിഴുതെടുത്ത നിലയിലായിരുന്നു. ശരീരത്തിൽ പൊട്ടലുൾപ്പെടെ നിരവധി പരിക്കുകളും ഉണ്ടായിരുന്നു. സെപ്തംബർ 14നാണ് കൃഷിഭൂമിയിൽ വെച്ച് ക്രൂരമായ പീഡനത്തിനിരയാവുന്നത്. സംഭവം. തുടർന്ന് അലിഗഡിലെ ജെഎൻ മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി മോശമായതോടെ ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ മരണം സംഭവിച്ചത്.