രാഹുലിനും പ്രിയങ്കയ്ക്കും എതിരെ കേസെടുത്ത് യുപി പോലീസ്, 153 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും കേസ്
ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്ത് ഉത്തര്‍ പ്രദേശ് പോലീസ്. ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെ ഹത്രാസ് സന്ദര്‍ശിക്കാനുളള യാത്രയ്ക്കിടെ രാഹുലിനേയും പ്രിയങ്കയേയും യുപി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം
ഐപിസി 188, 269, 270 വകുപ്പുകളും പകര്‍ച്ചവ്യാധി നിയമപ്രകാരവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനേയും പ്രിയങ്കയേയും പോലീസ് വിട്ടയച്ചിരുന്നു. ദില്ലിയിലേക്ക് തിരിച്ചയച്ച നേതാക്കളെ ഉത്തര്‍ പ്രദേശ് അതിര്‍ത്തി വരെ പോലീസ് അനുഗമിക്കുകയും ചെയ്തു. ഗൗതം ബുദ്ധ നഗറിലെ എകോ ടെക് പോലീസ് സ്റ്റേഷനില്‍ ആണ് പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും മറ്റ് 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ദില്ലിയില്‍ നിന്നും കാറില്‍ പുറപ്പെട്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് വഴിയില്‍ തടഞ്ഞത്. ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് പ്രിയങ്കയേയും രാഹുലിനേയും പോലീസ് തടഞ്ഞത്. ഹത്രാസില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ ആണിത്. ഇതോടെ രാഹുലും പ്രിയങ്കയും വാഹനം ഉപേക്ഷിച്ച് നടക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാഹുലിനേയും പ്രിയങ്കയേയും യാത്ര തുടരാന്‍ അനുവദിക്കാതെ യുപി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഹത്രാസ് സംഭവത്തിൽ യോഗി ആദിത്യ നാഥിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വൻ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ശരീരത്തിൽ പുരുഷ ബീജം ഇല്ലെന്നും അതിനാൽ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും ഉളള ഉത്തർ പ്രദേശ് പോലീസിന്റെ വാദത്തെ എതിർത്ത് കോൺഗ്രസ് രംഗത്ത് എത്തി. പുരുഷ ബീജത്തിന്റെ സാന്നിധ്യം ഇല്ലാത്തത് കൊണ്ട് പീഡനം നടന്നിട്ടില്ല എന്നുളള പോലീസിന്റെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാദെ ട്വീറ്റ് ചെയ്തു. പീഡനത്തിന്റെ നിയമപരമായ നിര്‍വചനം 2013ല്‍ കോടതി പുനര്നിര്വചിച്ചിട്ടുളളതാണ്. എഡിജി പ്രശാന്ത് കുമാര്‍ താന്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച നിയമത്തെ കുറിച്ചാവും സംസാരിക്കുന്നതെന്ന് സുപ്രിയ പരിഹസിച്ചു. 1994ലെ യുപി വേഴ്സസ് ബാബുല്‍നാഥ് കേസില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം പീഡനം തെളിയിക്കാന്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചതും സുപ്രിയ ചൂണ്ടിക്കാണിക്കുന്നു.