പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം; സിഐഎ പ്രതിഷേധത്തിൽ അക്രമം അഴിച്ചവിട്ടതവർ, യുപി ഡിജിപിയുടെ കത്ത്!
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഉത്തർപ്രദേശ് പോലീസ്. ഇതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് കത്തയച്ചു. ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുപി പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഈ സംഭവങ്ങളില്‍ യുപിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവർക്ക് പങ്കുണ്ടെന്നും ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു.
കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യുപി പോലീസ് നേരത്തെ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് യുപിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ പല ഇടങ്ങളിലും വ്യാപകമായ അക്രമങ്ങളും അരങ്ങേറിയിരുന്നു.