കഫീൽ ഖാനോട് യോഗിയുടെ പ്രതികാരം, കൈകാര്യം ചെയ്യുന്നത് തീവ്രവാദിയെപ്പോലെ, വെളിപ്പെടുത്തൽ!
ദില്ലി: മൂന്നാഴ്ചയോളമായി ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയിലില്‍ തുടരുകയാണ്. പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധത്തിന്റെ പേരിലാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാന്‍ അനുവദിക്കാതെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയാണ് യോഗി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ജയിലിനകത്തും യോഗിയുടെ പോലീസ് കഫീല്‍ ഖാനെ ദ്രോഹിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തീവ്രവാദിയോട് എന്നത് പോലെയാണ് കഫീല്‍ ഖാനെ പോലീസ് കൈകാര്യം ചെയ്യുന്നത് എന്ന് സഹോദരന്‍ അദീല്‍ ഖാന്‍ വെളിപ്പെടുത്തുന്നു.
മതസ്പർദ്ധയുണ്ടാക്കിയെന്ന് കേസ്
ജനുവരി 29ന് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പായിരുന്നു അറസ്റ്റ് . അലിഗഢിലെപൗരത്വ പ്രതിഷേധ പരിപാടിയിൽ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പോലീസ് നടപടി.
പൊതുസുരക്ഷാ നിയമം ചുമത്തി
ഫെബ്രുവരി 10ന് അലിഗഢ് കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പുറത്തിറക്കാന്‍ പോലീസ് തയ്യാറായില്ല. പകരം കഫീല്‍ ഖാന് മേല്‍ പൊതുസുരക്ഷാ നിയമം ചുമത്തി. ഇതോടെ അടുത്ത കാലത്തൊന്നും കഫീല്‍ ഖാന് പുറംലോകം കാണാന്‍ സാധിച്ചേക്കില്ല. കഫീല്‍ ഖാനെ റിലീസ് ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയിയില്‍ ക്യാംപെയ്ന്‍ ശക്തമാണ്.
തീവ്രവാദിയോട് എന്ന പോലെ
കഫീല്‍ ഖാനോട് പോലീസ് പെരുമാറുന്നത് ഒരു തീവ്രവാദിയോട് എന്ന പോലെയാണെന്ന് അദീല്‍ ഖാന്‍ പറയുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷവും കുടുംബത്തെ പോലീസ് വിവരം അറിയിച്ചിരുന്നില്ല. പിറ്റേ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഒരു പോലീസ് ഓഫീസര്‍ വിളിച്ച് അറസ്റ്റ് വിവരം അറിയിക്കുന്നത് എന്നും അദീല്‍ ഖാന്‍ പറഞ്ഞു.
ഏകാന്ത തടവറയിൽ
കഫീല്‍ ഖാനെ ആദ്യം അലിഗഢ് ജയിലിലേക്കാണ് കൊണ്ട് പോയത്. പിന്നീട് മധുര ജയിലിലേക്ക് മാറ്റി. ജയിലിനകത്തെ കനത്ത സുരക്ഷയുളള പ്രത്യേക തടവറയിലാണ് കഫീല്‍ ഖാനെ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുന്നത്. കഫീല്‍ ഖാനെ കാണാനോ സംസാരിക്കാനോ കുടുംബാംഗങ്ങളെ ഉള്‍പ്പെടെയുളളവരെ യോഗിയുടെ പോലീസ് അനുവദിച്ചിട്ടില്ലെന്നും അദീല്‍ ഖാന്‍ വെളിപ്പെടുത്തുന്നു.
വേഷം മാറാനും അനുവദിച്ചില്ല
മൂന്ന് ദിവസത്തേക്ക് വേഷം മാറാന്‍ പോലും പോലീസ് കഫീല്‍ ഖാനെ അനുവദിച്ചില്ല. ഫെബ്രുവരി പത്തിന് കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ച് 72 മണിക്കൂറിന് ശേഷവും പോലീസ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുടുംബം പോലീസിന് എതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് നീങ്ങി. ഇതോടെയാണ് പോലീസ് കഫീല്‍ ഖാന് മേല്‍ പൊതു സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയത്.
യോഗിയുടെ പ്രതികാരം
പൊതു സുരക്ഷാ നിയമ പ്രകാരം വിചാരണ കൂടാതെ പോലീസിന് ആരെയും മൂന്ന് മാസം വരെ തടവില്‍ വെയ്ക്കാം. എന്ന് മാത്രമല്ല തടങ്കല്‍ കാലാവധി പല തവണ കൂട്ടാനും ഈ നിയമത്തിലൂടെ സാധിക്കും. ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിക്കാനിടയായ സംഭവത്തിന് ശേഷമുളള പ്രതികാര നടപടികളാണ് കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ തുടരുന്നത് എന്ന് കുടുംബം ആരോപിക്കുന്നു.
ഗൊരഖ്പൂർ ദുരന്തം
ഗൊരഖ്പൂര്‍ സംഭവം യോഗി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് കഫീല്‍ ഖാന്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം കയ്യടികള്‍ നേടിയിരുന്നു. എന്നാല്‍ കുട്ടികള്‍ മരിച്ചതിന് പിന്നാലെ സര്‍ക്കാരിനെ കഫീല്‍ ഖാന്‍ കുറ്റപ്പെടുത്തിതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കഫീല്‍ ഖാനെ കുറ്റക്കാരനാക്കി പോലീസ് കേസെടുത്തു. 9 മാസം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ പിന്നാട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.