യുപിയില്‍ അഖിലേഷ് വിയര്‍ക്കും! സീറ്റ് വിഭജനത്തില്‍ കിട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളും ബിജെപി സ്വാധീന മേഖല
ലക്നൗ: പൊതു ശത്രുവായ ബിജെപിയെ തോൽപ്പിക്കാനാണ് വർഷങ്ങൾ നീണ്ട പിണക്കം മറന്ന് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും കൈകോർത്തത്. പ്രദേശിക പാർട്ടികളെ ഒന്നിച്ച് അണിനിരത്തി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാമെന്ന് കോൺഗ്രസിന്റെ പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
എസ്പി-ബിസ്പി സഖ്യം ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് അഭിപ്രായ സർവ്വേഫലങ്ങൾ പ്രവചിക്കുന്നത്. സഖ്യത്തിലെ സീറ്റ് വിഭജനം സമാജ് വാദി പാർട്ടിക്ക് തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി
വെല്ലുവിളി എസ്പിക്ക്
80 ലോക്സഭാ സീറ്റുകളിലെ 38 സീറ്റുകളിൽ വീതമാണ് എസ്പിയും ബിഎസ്പിയും മത്സരിക്കുന്നത്. നഗരമേഖലകളിൽ ബിജെപിയിൽ നിന്നും സമാജ് വാദി പാർട്ടിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരമേഖലയിലെ 14 പ്രധാന സീറ്റുകളിൽ 8 എണ്ണത്തിൽ എസ്പിയും 6 എണ്ണത്തിൽ ബിഎസ്പിയുമാണ് മത്സരിക്കുന്നത്.
2014ൽ ഇങ്ങനെ
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രദേശത്തെ മൂന്ന് സീറ്റുകളിലും കോൺഗ്രസായിരുന്നു രണ്ടാമതെത്തിയത്. എസ്പിയും കോൺഗ്രസും ഒരുമിച്ചാണ് അക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ മൂന്ന് സീറ്റുകളിലും ഇത്തവണ എസ്പി സ്ഥാനാർത്ഥികളെ നിർത്താനാണ് ധാരണയായിരിക്കുന്നത്. 2014ൽ കോൺഗ്രസിന് ഉത്തർപ്രദേശിൽ രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. രാഹുൽ ഗാന്ധിയുടെ അമേത്തിയും സോണിയയുടെ റായ്ബറേലിയും.
ബിജെപി മുന്നിൽ
കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയ സീറ്റുകളിലെല്ലാം കഴിഞ്ഞ തവണ ബിജെപിയാണ് വിജയിച്ചത്. ബിഎസ്പി മൂന്നാം സ്ഥാനത്തും എത്തി. നഗരമേഖലകളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമാണുള്ളത്. 2014ൽ വൻ ഭൂരിപക്ഷത്തോടയൊണ് ആ സീറ്റുകളിൽ ബിജെപി വിജയം സ്വന്തമാക്കിയത്.
സഖ്യത്തിന് ശേഷം
രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലത്തിൽ സഖ്യം സ്ഥാനാർത്ഥികളെ നിർത്തുന്നില്ല. 38 സീറ്റുകളിൽ പരസ്പര പിന്തുണയോടെ ഇരുവരും മത്സരിക്കും. രണ്ട് സീറ്റുകൾ ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്കും നൽകിയേക്കും.
സീറ്റ് വിഭജനം
ഓരോ സീറ്റിലും ഇരു പാർട്ടികളുടേയും മുൻകാല പ്രകടനം വിലയിരുത്തിയ ശേഷമാണ് സീറ്റ് വിഭജനം നടത്തുന്നതെന്നാണ് എസ്പി വക്താവ് വ്യക്തമാക്കുന്നത്. ജാതി സമവാക്യങ്ങളും സാമൂഹിക സാഹചര്യങ്ങളും പരിശോധിച്ചു. ആർജെഡിക്ക് എസ്പി ക്വോട്ടയിൽ നിന്നും മതുര ഒരു സീറ്റ് കൂടി വിട്ടുനൽകിയേക്കുമെന്നും സൂചനയുണ്ട്.
നഗര മേഖലയിൽ
നഗര മേഖലയിലെ സീറ്റുകളിൽ മൊറാദാബാദ്, ഗാസിയാബാദ്, ലക്നൗ, കാൺപൂർ, ഝാൻസി, അലഹാബാദ്, ഗൊരഖ്പൂർ, വാരണാസി മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടി മത്സരിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞവർഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഗൊരഖ്പൂരിൽ എസ്പി-ബിഎസ്പി സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു.
2014ൽ എസ്പി
2014ൽ മൊറാദാബാദ്, ഝാൻസി, അലഹാബാദ്, ഗൊരഖ്പൂർ സീറ്റുകളിൽ എസ്പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വാരണാസിയിലാകട്ടെ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. ബിഎസ്പിക്ക് ഒരു ലക്ഷത്തിൽ കുറവ് വോട്ടുകൾ മാത്രമാണ് ഇവിടെ നേടാനായത്. മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഇത്തവണ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകും മത്സരരംഗത്തുണ്ടാവുക എന്നാണ് സൂചന. ഹാർദ്ദിക് പട്ടേലിന്റെ പേരും ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്.
ബിഎസ്പിയുടെ സീറ്റുകൾ
മീററ്റ്, സഹാരൺപൂർ, ഗൗതം ബുദ്ധനഗർ, അലിഗഢ്, ബറേലി,ആഗ്ര എന്നീ സീറ്റുകൾ ബിഎസ്പിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. മീററ്റിലും, അലിഗഡിലും, ആഗ്രയിലും രണ്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞവട്ടം ബിഎസ്പി. ഗൗതം ബുദ്ധഗനറിലും ബറേലിയിലുമാകട്ടെ എസ്പിയായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ബുദ്ധ നഗറിൽ ബിഎസ്പി സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ബറേലിയിൽ എസ്പിയുടെ ഇരട്ടി വോട്ടുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആറ് സീറ്റുകളിലും ബിഎസ്പിക്ക് പ്രതീക്ഷയുണ്ട്.
40 സീറ്റുകളിലും എസ്പി
ആർഎൽഡിയേയും സഖ്യത്തിന്റെ ഭാഗമാക്കാൻ മുകൈയ്യെടുത്തത് എസ്പിയാണ്. അതുകൊണ്ട് തന്നെ ആർഎൽഡിയ്ക്ക് ലഭിക്കുന്ന സീറ്റുകളും എസ്പിയുടേത് തന്നെയാണെന്നാണ് മുതിർന്ന എസ്പി നേതാവ് അവകാശപ്പെപ്പെടുന്നത്. ഫലത്തിൽ 40 സീറ്റുകളും എസ്പിയുടേതാണെന്ന് അദ്ദേഹം പറയുന്നു.