യുപിയിലെ അറവുശാലകള്‍ പൂട്ടിയാല്‍ സര്‍ക്കാരിന് നഷ്ടം 56,000 കോടി രൂപ
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി പ്രകടനപത്രിക പ്രകാരം അറവുശാലകള്‍ അടച്ചിട്ടാല്‍ അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാരിന് 56,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 25 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുകയെന്നും പറയുന്നു. കയറ്റുമതിയിലൂടെയും മറ്റും ഉത്തര്‍ പ്രദേശിലെ അറവുശാലകള്‍ കോടികളുടെ വരുമാനമാണുണ്ടാക്കുന്നത്.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെ അറവുശാലകള്‍ പൂട്ടിത്തുടങ്ങിയിട്ടുണ്ട്. അനധികൃത അറവുശാലകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുക. സര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് യുപിയിലെ ഭൂരിപക്ഷം അറവുശാലകളും. ഇവയെല്ലാം വരും ദിവസങ്ങളോടെ പൂട്ടിയേക്കുമെന്നാണ് സൂചന.
അറവുശാലകളെല്ലാം പൂട്ടിയാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ വ്യവസായ മേഖലയ്ക്കുണ്ടാവുക. മാത്രമല്ല, അറവുശാലകളെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ മറ്റിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടിവരും. ഗുണനിലവാരവും വിലക്കുറവുമാണ് ഗള്‍ഫ് മേഖലയെ ഇന്ത്യയിലെ അറവുശാലകളെ ആശ്രയിക്കാന്‍ പ്രധാന കാരണം.
മുസ്ലീങ്ങളുടെ അറവുശാലകളില്‍ മതം അനുശാസിക്കുന്നവിധം ആടുമാടുകളെ കൊല്ലുന്നതും ഗള്‍ഫിലെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള മാംസങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്റ് നല്‍കുന്നുണ്ട്. അതേസമയം, എത്രകോടിയുടെ നഷ്ടമുണ്ടായാലും അറവുശാലകള്‍ക്കെതിരായ നിയന്ത്രണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.