ചിന്മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടിക്ക് ജാമ്യം ലഭിച്ചു, അറസ്റ്റ് തട്ടിപ്പ് കേസിൽ
ലഖ്നോ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിക്ക് ജാമ്യം അനുവദിച്ചു. പിടിച്ചുപറിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പെൺകുട്ടിക്ക് രണ്ട് മാസത്തിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
ചിദംബരം എനിക്കും മോദിക്കും അമിത് ഷായ്ക്കുമെതിരെ കള്ളക്കേസ് ചുമത്തി, ഗഡ്കരി പറയുന്നത് ഇങ്ങനെ
ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയായിരുന്നു അറസ്റ്റിലായ പെൺകുട്ടി. ചിന്മയാനന്ദ് ഒരു വർഷത്തോളമായി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയെ തുടർന്ന് സെപ്റ്റംബർ 20ന് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിന്മയാനന്ദിൽ നിന്നും 5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കേസിൽ പരാതിക്കാരിയായ പെൺകുട്ടിയേയും 3 സുഹൃത്തുകളേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോളേജിൽ അഡ്മിഷൻ നൽകിയതിന് പകരമായി ചിന്മയാനന്ദ് തന്നെ ഒരു വർഷത്തോളം ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ആദ്യം ആരോപണം ഉന്നയിക്കുന്നത്. ഹോസ്റ്റലിൽ നിന്നും പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും പെൺകുട്ടി പറയുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും ചിന്മയാനന്ദിന് മുന്നിൽ തന്നെ എത്തിച്ചിരുന്നതെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു.
ചിന്മയാനന്ദിനെതിരായ പരാതി സാധൂകരിക്കാൻ 43 വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവാണ് പെൺകുട്ടി അന്വേഷണ സംഘത്തിന് കൈമാറിയത്. നേരത്തെ ഹാജർ കുറവാണെന്ന് ചൂണ്ടിക്കാട്ടി എൽഎൽഎം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയെ പരീക്ഷ എഴുതുന്നതിൽ നിന്നും അധികൃതർ വിലക്കിയിരുന്നു. പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ചിന്മയാനന്ദിനെതിരായ കേസ്. 5 മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.