യുപിഎ സർക്കാരിന്റെ കാലത്തും നിരീക്ഷണം ശക്തം; പ്രതിമാസം നിരീക്ഷിച്ചത് 9000 ഫോണുകൾ വരെ
ദില്ലി: രാജ്യത്തെ ഏത് പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണുകളു അവരുടെ അനുമതിയില്ലാതെ പരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് ഈ തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ തെളിയിച്ചുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചത്.
എന്നാൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ യുപിഎ സർക്കാരും ഒട്ടും പിറകില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതൽ 9000 വരെ ഫോൺ കോളുകളും 300 മുതൽ 500 വരെ ഇ-മെയിൽ അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
വിവരാവകാശ രേഖ
പ്രോസൻജിത് മൊണ്ടെൽ എന്നയാളുടെ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2013 ഓഗസ്റ്റ് ആറിന് നൽകിയ മറുപടിയിലാണ് യുപിഎ സർക്കാരിന്റെ കാലത്ത് ഇത്രയധികം ഫോണുകളും ഈ മെയിലുകളും നിരീക്ഷിക്കാൻ ഉത്തരവിട്ടിരുന്നതായി വ്യക്തമായത്. മാസത്തിൽ ശരാശരി 7500 മുതൽ 9000 ഫോൺ കോളുകളും നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നതായി മറുപടിയിൽ പറയുന്നു.
ഫോൺ ചോർത്താൻ അവകാശം
സ്വാമി അമൃതാനന്ദ് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയിൽ കേന്ദ്ര ഇന്റലിജൻസ് വകുപ്പ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ആദായ നികുതി വകുപ്പ് തുടങ്ങിയ 9 ഏജൻസികൾക്ക് നിയമവിധേയമായി ഫോണുകളും ഈ-മെയിൽ സന്ദേശങ്ങളും നിരീക്ഷിക്കാൻ അധികാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 2013 ഡിസംബർ 24ന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന്റെ ഉത്തരവ്
വ്യക്തികളുടെ കംപ്യൂട്ടറും ഫോണും പരിശോധിക്കാൻ പത്ത് അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുതിയ ഭേദഗതി അനുസരിച്ച് സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളിലും ഫോണിലും കടന്നുകയറി ശേഖരിച്ചിട്ടുളളതും കൈമാറ്റം ചെയ്തിട്ടുള്ളതുമായ ഡേറ്റകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയും.
രാജ്യ സുരക്ഷയ്ക്കായി
രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം, യുപിഎ സർക്കാരിൻരെ കാലത്തെ ഉത്തരവ് ആവർത്തിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചിരുന്നു. ഉത്തരവിനെ തുടർന്ന് ശക്തമായ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടലാണ് ഉണ്ടായത്.
വിമർശിച്ച് കോൺഗ്രസ്
വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് സർക്കാർ നടപടിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യത്ത് പോലീസ് രാജ് നടപ്പിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു വിമർശനം. എന്നാൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങൾ.
അരക്ഷിതനായ പ്രധാനമന്ത്രി
ഇന്ത്യയെ പോലീസ് നിയന്ത്രണത്തിലുള്ള രാജ്യമാക്കി മാറ്റിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. ഈ തീരുമാനത്തിലൂടെ അരക്ഷിതനായ ഏകാധിപതിയാണ് താങ്കളെന്ന് നൂറു കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് കാട്ടിക്കൊടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചത്.
ബിഹാറില്‍ ബിജെപി അങ്കം കുറിച്ചു; ചര്‍ച്ചകള്‍ ഫലം കണ്ടു, ഇനി അറിയേണ്ടത് കോണ്‍ഗ്രസ് എത്ര സീറ്റില്‍?