ബിഹാര്‍ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ 52 ശതമാനം; സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ വെടിവപ്പ്
പറ്റ്‌ന: ബിഹാറില്‍ നിയസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒടുവില്‍ വിവരം ലഭിിയ്ക്കുമ്പോള്‍ 52.11 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ കണക്ക് ലഭിയ്ക്കാന്‍ ഇനിയും സമയമെടുത്തേയ്ക്കും.
പൊതുവേ സമാധാനപരമായി തിരഞ്ഞെടുപ്പ്. ഇതിനിടെ എല്‍ജെപി സ്ഥാനാര്‍ത്ഥിയായ വിജയ് കുമാറിന് നേര്‍ക്ക് വെടിയുതിര്‍ത്ത ഒരു സംഭവവും അരങ്ങേറി. സ്ഥാനാര്‍ത്ഥിയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ല.

49 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. ദേശീയ രാഷ്ട്രീയം തന്നെ ഉറ്റു നോക്കുന്നതാണ് ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്.
നിതീഷ് കുമാറിന്റെ ജെഡിയുവും നരേന്ദ്ര മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം എന്നാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളില്‍ 29 എണ്ണം ജെഡിയുവിന്റെ സിറ്റിംഗ് സീറ്റ് ആണ്. 13 എണ്ണം ബിജെപിയുടേയും.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ബിജെപിയും ജെഡിയുവും സഖ്യത്തിലായിരുന്നപ്പോഴത്തെ കാര്യമാണ് അത്. ഇത്തവണ ആര്‍ജെഡിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന വിശാല സഖ്യവുമായാണ് ജെഡിയു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ഉണ്ട്.
24 മണ്ഡലങ്ങളിലാണ് ജെഡിയു മത്സരിയ്ക്കുന്നത്. ആര്‍ജെഡി 17ഉം കോണ്‍ഗ്രസ്സ് എട്ടും മണ്ഡലങ്ങളില്‍ മത്സരിയ്ക്കുന്നു. ബിജെപി 27 മണ്ഡലങ്ങളില്‍ മത്സരിയ്ക്കുന്നുണ്ട്. പാസ്വാന്റെ പാര്‍ട്ടി 13 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഇതിനിടെ ബിഹാര്‍ മന്ത്രിയായ അവദേശ് കുശ്വാഹയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജെഡിയു പ്രസിഡന്റ് ശരദ് യാദവ് അറിയിച്ചു. മന്ത്രി കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇത്. മന്ത്രിയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചതായും ശരദ് യാദവ് അറിയിച്ചു.












Click it and Unblock the Notifications