ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!
ദില്ലി: ലോക്‌സഭയില്‍ ചേരിതിരഞ്ഞ് ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് എന്നുളള കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ടാക്കൂറിന്റെ പ്രസ്താവനയാണ് ലോക്‌സഭയെ ഇന്ന് പോര്‍ക്കളമാക്കിയത്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് തിരിച്ചടിച്ചു. പയ്യനെന്നാണ് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി അനുരാഗ് ടാക്കൂറിനെ പരിഹസിച്ചത്. ഇതോടെ ബിജെപി അംഗങ്ങളും പോരിനിറങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ..
പിഎം കെയേര്‍സിനെതിരെ വിമർശനം
1948ല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോളാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുടക്കമിട്ടത്. വിഭജനത്തിന്റെ ഇരകളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമേ പിഎം കെയേര്‍സ് എന്ന പേരില്‍ പ്രത്യേക ഫണ്ടുണ്ടാക്കിയതിനെ കോണ്‍ഗ്രസ് തുടക്കം മുതല്‍ക്കേ തന്നെ വിമര്‍ശിക്കുന്നുണ്ട്.
ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച് പരാമര്‍ശം
പിഎം കെയേര്‍സ് സുതാര്യമല്ലെന്നാണ് പ്രധാന ആരോപണം. പിഎം കെയേര്‍സ് ഫണ്ടിനെ പ്രതിരോധിച്ച് കൊണ്ട് സംസാരിക്കവേയാണ് കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍ ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച് പരാമര്‍ശം നടത്തിയത്. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ പിഎം കെയേര്‍സ് ഫണ്ടിനെ അംഗീകരിച്ചതാണെന്ന് അനുരാഗ് ടാക്കൂര്‍ പറഞ്ഞു.
ദുരിതാശ്വാസ നിധിയെ കുറിച്ച് കൂടി
'' ചെറിയ കുട്ടികള്‍ പോലും അവരുടെ പണക്കുടുക്കയില്‍ നിന്ന് പിഎം കെയേര്‍സിലേക്ക് സംഭാവന നല്‍കുന്നു. നിങ്ങള്‍ പിഎം കെയേര്‍സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന കൂട്ടത്തില്‍ 1948ല്‍ ഉണ്ടാക്കിയ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് കൂടി പറയൂ. അന്ന് നെഹ്‌റു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരണത്തിന് രാജകീയ ഉത്തരവാണ് നല്‍കിയത്''.
ഗാന്ധി കുടുംബത്തിന് വേണ്ടി
''എന്നാല്‍ 1948 മുതല്‍ ഇന്ന് വരെ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ പിഎം കെയേര്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുളള ട്രസ്റ്റാണ്. ഇത് 130 കോടി ജനങ്ങള്‍ക്കുളളതാണ്. നിങ്ങള്‍ ട്രസ്റ്റുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണ്. നെഹ്‌റുവും സോണിയാ ഗാന്ധിയും ദേശീയ ദുരിതാശ്വാസ നിധി അംഗങ്ങളാണ്. അക്കാര്യം അന്വേഷിക്കണം'' എന്നാണ് മന്ത്രി അനുരാഗ് ടാക്കൂര്‍ പറഞ്ഞത്.
പ്രതിഷേധിച്ച് കോൺഗ്രസ്
ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ വന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷത്തെ അപമാനിക്കാന്‍ സ്പീക്കര്‍ ബിജെപി അംഗങ്ങളെ അനുവദിക്കുകയാണ് എന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയായ അധിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ച് രംഗത്ത് വന്നത്.
ആരാണ് ഹിമാചലില്‍ നിന്നുളള ഈ പയ്യന്‍
ആരാണ് ഹിമാചലില്‍ നിന്നുളള ഈ പയ്യന്‍ എന്നാണ് അനുരാഗ് ടാക്കൂറിനെതിരെ ചൗധരി പരിഹാസം തൊടുത്തത്. എങ്ങനെയാണ് ഈ ചര്‍ച്ചയിലേക്ക് നെഹ്‌റുവിന്റെ പേര് കടന്ന് വന്നതെന്ന് അധിര്‍ രഞ്ജന്‍ ചോദിച്ചു. തങ്ങള്‍ നരേന്ദ്ര മോദിയുടെ പേര് ഇവിടെ പറഞ്ഞോ എന്നും ചൗധരി ചോദിച്ചു. അനുരാഗ് ടാക്കൂര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.
ഗോലി മാരോ മന്ത്രി രാജി വെയ്ക്കുക
അനുരാഗ് ടാക്കൂര്‍ മാപ്പ് പറയുക എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. ഗോലി മാരോ മന്ത്രി രാജി വെയ്ക്കുക എന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്ത മന്ത്രിയുടെ വിവാദ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു മുദ്രാവാക്യം വിളി. പ്രതിഷേധം കനത്തതോട സഭ നിര്‍ത്തി പലതവണ വെച്ചു.