പാട്ടീലിന് മന്ത്രിസ്ഥാനമില്ല... ലിംഗായത്തുകള്‍ ഇടയുന്നു, കോണ്‍ഗ്രസില്‍ പ്രതിഷേധം, രാഹുലിനെതിരെ പോര്!
പാട്ടീലിന് മന്ത്രിസ്ഥാനമില്ലാത്തതില്‍ ലിംഗായത്തുകള്‍ എതിര്‍പ്പ്
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരിലുള്ള പോര് കടുക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ പോലും ഇടപെട്ടിട്ടും ഇവരെ തണുപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും എംബി പാട്ടീലാണ് ഇടഞ്ഞ് നില്‍ക്കുന്നത്. ബാക്കിയെല്ലാവരും അല്‍പം അടങ്ങിയിട്ടുണ്ടെങ്കിലും പാട്ടീല്‍ രാഹുലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം തരാനാവില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു രാഹുല്‍. സിദ്ധരാമയ്യ സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയായിരുന്നു പാട്ടീല്‍.
അതേസമയം പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ലിംഗായത്തുകളും ഇടഞ്ഞ് നില്‍ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി ലിംഗായത്തുകളില്‍ നിന്ന് കോണ്‍ഗ്രസ് നേരിട്ടിരുന്നു. ഇനിയും പിണക്കാന്‍ നിന്നാല്‍ ഒറ്റ് വോട്ട് പോലും സംസ്ഥാനത്ത് നിന്ന് കിട്ടില്ല. ലിംഗായത്തുകള്‍ പരസ്യമായി എതിര്‍പ്പ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ലിംഗായത്തുകളെ മുന്‍നിര്‍ത്തി മന്ത്രിസ്ഥാനം നേടാനാണ് പാട്ടീല്‍ ലക്ഷ്യമിടുന്നത്.
ബിഎം പാട്ടീലിന്റെ ചരിത്രം
എംബി പാട്ടീല്‍ കര്‍ണാടകത്തിലെ ശക്തനായ നേതാവായിരുന്ന ബിഎം പാട്ടീലിന്റെ മകനാണ്. ഇന്ദിരാ ഗാന്ധിയുടെ കടുത്ത അനുയായിയായിരുന്നു അദ്ദേഹം. 1972ല്‍ കോണ്‍ഗ്രസ് ഒ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ദിര നിയോഗിച്ചത് ബിഎം പാട്ടീലിനെയായിരുന്നു. ബീജാപുര ജില്ലയില്‍ നിന്നുള്ള മന്ത്രിയായിരുന്ന പാട്ടീല്‍ സര്‍ക്കാരില്‍ നിന്ന് വിട്ട് പോരുകയും സര്‍ക്കാര്‍ താഴെ വീഴുകയുമായിരുന്നു. ലിംഗായത്തുകളെ ഒപ്പം നിര്‍ത്തിയായിരുന്നു ഈ കളികളെല്ലാം പാട്ടീല്‍ കളിച്ചത്. ഒടുവില്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ഇന്ദിരാ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ചെയ്തു. ദേവരാജ് മുഖ്യമന്ത്രിയാവുകയും ചെയ്തു.
ചരിത്രം ആവര്‍ത്തിക്കുമോ?
ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുമ്പുണ്ടായിരുന്ന അതേ രാഷ്ട്രീയ സാഹചര്യമാണ് ഇന്നും നിലനില്‍ക്കുന്നത്. എംബി പാട്ടീലും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ കുമാരസ്വാമി താഴെയിറങ്ങേണ്ടി വരും. അതുകൊണ്ട് മന്ത്രിസ്ഥാനം നല്‍കിയേ തീരു എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. അതേസമയം ഗാന്ധി കുടുംബത്തോട് ആത്മാര്‍ത്ഥയുള്ളയാളാണ് താനെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലിംഗായത്തുകള്‍ക്ക് എതിര്‍പ്പ്
ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ് പാട്ടീല്‍. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കാതിരിക്കുന്നത് തെറ്റായ സന്ദേശമാണ് ആ വിഭാഗത്തിന് നല്‍കുക എന്ന് രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനകത്ത് ലിംഗായത്ത് വിരുദ്ധത വര്‍ധിക്കുകയാണെന്ന് ലിംഗായത്ത് നേതാക്കള്‍ തുറന്നടിച്ചിട്ടുണ്ട്. ലിംഗായത്ത് വിരുദ്ധര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പാട്ടീല്‍ വിഭാഗം പറയുന്നു. ലിംഗായത്തുകള്‍ക്ക് പ്രത്യേകം മതമെന്ന അവകാശം ഉയര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ലിംഗായത്ത് വിരുദ്ധര്‍ പറഞ്ഞുവെന്ന് ഇര്‍ ആരോപിക്കുന്നു.
ജൂനിയര്‍ നേതാക്കളെ.....
ലിംഗായത്ത് വിഭാഗത്തിലെ പ്രബലരല്ലാത്ത രണ്ട് ജൂനിയര്‍ നേതാക്കളെ മന്ത്രിയാക്കിയത് അംഗീകരിക്കാനാവാത്തതാണെന്ന് പാട്ടീല്‍ പറഞ്ഞു. രാജശേഖര പാട്ടീല്‍, ശിവാനന്ദ പാട്ടീല്‍ എന്നിവരാണ് മന്ത്രിമാരായ ലിംഗായത്ത് നേതാക്കള്‍. ഈ തീരുമാനത്തെ തുടര്‍ന്ന് പാട്ടീല്‍ രാഹുലിനെ കണ്ട് ഉപമുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ടത്. രാഹുല്‍ അനുഭാവപൂര്‍വം ഈ ആവശ്യങ്ങള്‍ കേട്ടെങ്കിലും ഉടന്‍ തന്നെ നടപടിയെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ പാട്ടീലിനെ അറിയിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ളില്‍ ലിംഗായത്തുകളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലിംഗായത്തുകള്‍ പൂര്‍ണമായും പാര്‍ട്ടിയെ ഇപ്പോള്‍ കൈവിട്ടിട്ടില്ലെന്നാണ് പാട്ടീല്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈ-കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നിന്ന് 41 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഇത് ലിംഗായത്തുകളുടെ സ്വാധീന മേഖലയാണ്. കോണ്‍ഗ്രസ് ആകെ നേടിയ സീറ്റിന്റെ പകുതിയോളം വരും ഇത്. 2008ല്‍ ഇവിടെ 26 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പുകള്‍ ജയിക്കണം
എന്ത് വന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചേ പറ്റൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പാട്ടീലിനെ മന്ത്രിസഭയില്‍ കൊണ്ടുവന്നാല്‍ ജയം ഉറപ്പാണെന്നും ഇവര്‍ പറയുന്നു. അതേസമയം യെദ്യൂരപ്പ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ആര്‍ക്കും വേണ്ടാത്ത നേതാവാകുമെന്നും ഇവര്‍ പ്രവചിക്കുന്നു. ഇത് ലിംഗായത്തുകളുടെ വോട്ട് നേടാന്‍ പറ്റിയ സമയമാണ്. പ്രബലനായ നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്ന് പാട്ടീല്‍ വിഭാഗം പറഞ്ഞു.
രാഹുലിന്റെ പ്രതികാരം? പ്രണബിനെ ഇഫ്താറിന് ക്ഷണിച്ചില്ല, ആര്‍എസ്എസ് സന്ദര്‍ശനം തിരിച്ചടി!!
പാസ്റ്ററെ ആക്രമിച്ച ഗോപിനാഥിന് പിന്തുണയുമായി സംഘികള്‍, അതിർവരമ്പുകൾ ലംഘിച്ച് പച്ചയ്ക്ക് വര്‍ഗീയത