ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!
ദില്ലി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും രാജിവെച്ചതോടെ തന്റെ പ്രതിഷേധമാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സര്‍ക്കാര്‍ ആര്‍ബിഐയുടെ കാര്യങ്ങളില്‍ ഇനി ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവര്‍ക്ക് നേരിടാന്‍ കഴിയാതെ വന്നപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകണ്ട് ഊർജിത് പട്ടേലിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നതെന് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് ശീതസമരം തുറന്ന പോരിലേക്ക് എത്തിയതോടെയാണ് ഊർജിത് പട്ടേലിന്റെ രാജി തീരുമാനം. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പറയുന്നതെങ്കിലും കേന്ദ്രസർക്കാരിനോടുള്ള അതൃപ്തിയാണെന്നാണ് സൂചന.
സാമ്പത്തിക അച്ചടക്ക നടപടികള്‍ ശക്തിപ്പെടുത്തിയത് സര്‍ക്കാരിന് അംഗീകരിക്കാനായിരുന്നില്ല. ഈ നടപടികള്‍ മയപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് റിസർവ്വ് ബാങ്ക് അംഗീകരിക്കകുകയും ചെയ്തിരുന്നില്ല. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നാണ് റിപ്പോർട്ടുകൾ.
മോദി സര്‍ക്കാര്‍ അധികാരമേറ്റ് അധികം താമസിയാതെയാണ് സർക്കാർ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകൾ ബിജെപിയും കേന്ദ്രമന്ത്രിമാരും നടത്തിയിരുന്നത്. പിന്നീട് രണ്ടാം തവണയും ഗവര്‍ണറാകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ ഊര്‍ജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയായിരുന്നു.
രഘുറാം രാജന്റെ രാജിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആദ്യ സാമ്പത്തിക നീക്കം നോട്ട് നിരോധനമായിരുന്നു. ഊര്‍ജിത് പട്ടേല്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതൊക്കെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഊർജിത് പട്ടേലിന്റെ രാജിയും.