ലോക്സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ പരസ്യമാക്കി ഊർമിള മണ്ടോത്കർ; മുംബൈ കോൺഗ്രസിൽ പോര്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അത്ഭുതം പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു മുംബൈ നോർത്ത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസ് അംഗത്വമെടുത്ത ഊർമിള മണ്ടോത്കറായിരുന്നു മുംബൈ നോർത്തിലെ സ്ഥാനാർത്ഥി. കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളില്ലായിരുന്ന മണ്ഡലത്തിൽ ഊർമിളയുടെ വരവോടെ കോൺഗ്രസ് കേന്ദ്രങ്ങൾ ആവേശത്തിലായി. ഊർമിളയെ കാണാനായി തടിച്ചുകൂടിയ ജനക്കൂട്ടം വോട്ടായി മാറുമെന്ന കോൺഗ്രസ് പ്രതീക്ഷ ഫലം കണ്ടില്ല.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം എതിർസ്ഥാനാർത്ഥിയുടെയും ബിജെപിയുടെയും മികവല്ല, പാർട്ടിക്കുള്ളിൽ തന്നെ നടന്ന ചരടുവലികളാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഊർമിള. മെയ് 16ന് മുംബൈയിലെ കോൺഗ്രസ് നേതൃത്വത്തിന് ഊർമിള നൽകിയ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മിലിന്ദ് ദേവ്റയുടെ രാജി പ്രഖ്യാപനം തീർത്ത പ്രതിസന്ധിക്ക് പിന്നാലെ ഊർമിളയുടെ കുറ്റപ്പെടുത്തലുകളും കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കോൺഗ്രസിലേക്ക്
കോൺഗ്രസ് കാര്യമായ പ്രതീക്ഷകൾ വെച്ചുപുലർത്താതിരുന്ന മണ്ഡലത്തിൽ ഊർമിളയുടെ വരവോടെ ചിത്രം മാറിയിരുന്നു. സിറ്റിംഗ് എംപി കൂടിയായിരുന്ന എതിർസ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയെക്കാൾ മണ്ഡലത്തിൽ നിറഞ്ഞു നിന്നത് ഊർമിള ആയിരുന്നു. 2014ൽ കോൺഗ്രസിലെ പ്രമുഖ നേതാവ് സഞ്ജയ് നിരുപത്തെ പരാജയപ്പെടുത്തിയാണ് ഗോപാൽ ഷെട്ടി മുംബൈ നോർത്തിലെ എംപിയാകുന്നത്. ഇക്കുറി 4.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഊർമിളയെ പരാജയപ്പെടുത്തി ഗോപാൽ ഷെട്ടി എംപി സ്ഥാനത്ത് തുടർന്നു
ആരോപണം
തന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുംബൈ യൂണിറ്റിലെ ചില നേതാക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തിയെന്നുമാണ് മുംബൈ മേഖലാ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റയ്ക്ക് അയച്ച കത്തിൽ ഊർമിള മണ്ടോത്കർ ആരോപിക്കുന്നത്. ഊർമിളയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകനായിരുന്ന സന്ദേശ് കൊണ്ട്വിൽക്കറിനും പാർട്ടി ചുമതലക്കാരനായ ഭൂഷൻ പാട്ടീലിനുമെതിരെയാണ് ഊർമിളയുടെ ആരോപണങ്ങൾ. സന്ദേശ് മനപ്പൂർവ്വം വീഴ്ചകൾ വരുത്തിയെന്നും അടിത്തട്ട് മുതൽ പ്രവർത്തകരെയും അനുഭാവികളെയും ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും കത്തിൽ ഊർമിള ആരോപിക്കുന്നു.
ആരും ഒന്നും അറിഞ്ഞില്ല
പ്രദേശിക നേതൃത്വം അടിത്തട്ടിൽ തന്നെ തീർത്തും പരാജയമാണെന്ന് ഊർമിള ആരോപിക്കുന്നു. പല നേതാക്കൾക്കും രാഷ്ട്രീയ അച്ചടക്കവും പക്വതയും ഇല്ലെന്നാണ് ഊർമിള പറയുന്നത്. ഭൂഷൻ പാട്ടീൽ മുതിർന്ന നേതാക്കളുമായി യോഗങ്ങൾ നടത്താനോ, വാർഡ് തലത്തിലും ബ്ലോത്ത് തലത്തിലുമുള്ള ഭാരവാഹികളുമായി കൂടിയാലോചനകൾ നടത്താനോ തയാറായില്ല. പാർട്ടിക്കുള്ളിൽ കൃത്യമായ ആശയ വിനിമയം നടന്നില്ല, ഇതിന്റെ ഫലമായി പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടമായി. സന്ദേശും ഭൂഷൺ പാട്ടീലും ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങളും തിരിച്ചടിയായി എന്ന് ഊർമിള കുററപ്പെടുത്തുന്നു.
നിരുപമിന്റെ അടുപ്പക്കാർ
മുംബൈ മുൻ കോൺഗ്രസ് അധ്യക്ഷൻ സജ്ഞയ് നിരുപമിന്റെ അടുത്ത അനുയായികളാണ് സന്ദേശ് കൊണ്ട്വിൽക്കറും ഭൂഷൺ പാട്ടീലും. പുതിയ അധ്യക്ഷനായിരുന്ന മിലിന്ദ് ദേവ്റയുമായുള്ള ഇവരുടെ എതിർപ്പാണ് ഊർമിളയുടെ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണ റാലികൾ കൃത്യസമയത്ത് നടത്താൻ ഇരു നേതാക്കളും അലംഭാവം കാണിച്ചെന്നും പാർട്ടി ഫണ്ട് ലഭിച്ചില്ല എന്നാണ് ഇതിന് വിശദീകരണം നൽകിയതെന്നും ഊർമിള കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തിന് ഫണ്ട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അസമയത്ത് പോലും ഇവർ തന്റെ കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായും ഊർമിള ആരോപിക്കുന്നു.
അടിമുടി മാറ്റം
സന്ദേശ് കൊണ്ട്വിൽക്കറിനെതിരെയും ഭൂഷൺ പാട്ടീലിനെതിരെയും നടപടി വേണമെന്നും ഊർമിള കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പുനസംഘടന നടത്തുകയും പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ ഭാരവാഹികളെ കൊണ്ടുവരണമെന്നും ഊർമിള ആവശ്യപ്പെടുന്നുണ്ട്, രാഹുൽ ഗാന്ധിയുടെ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുംബൈ മേഖലാ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ രാജി സമർപ്പിച്ചിരുന്നു. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.