മിഷിഗൺ സർവ്വകലാശാലയിൽ വെടിവെയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമി ഒളിഞ്ഞിരിക്കുന്നു!!
വാഷിംഗ്ടൺ: അമേരിക്കയിലെ സെന്‍ട്രൽ മിഷിഗൺ സർവ്വകലാശാലയിലുണ്ടായ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അജ്ഞാതനാണ് വെടിയുതിർത്തത് പോലീസ് അക്രമിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സർവ്വകലാശാലയിലെ ഡോര്‍മിട്ടറിയിലാണ് വെടിവെയ്പുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ മരിച്ചവർ വിദ്യാർത്ഥികളല്ല. നോർത്ത് വെസ്റ്റ് ഡെട്രോയിറ്റില്‍ നിന്ന് 125 കിലോമീറ്റർ അകലെയാണ് സെൻട്രൽ മിഷിഗൺ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. രണ്ട് പേർ വെടിവെയ്പിൽ മരിച്ചതായി ഫോക്സ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.
സർവ്വകലാശാലയ്ക്കുള്ളിലെ ക്യാമ്പെൽ ഹാളില്‍ നിന്ന് വെടിയൊച്ച കേട്ടതായി സെൻട്രൽ മിഷിഗൺ സർവ്വകലാശാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാലക്കുള്ളിലുള്ളവർക്ക് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാൽ പോലീസിൽ വിവരമറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് സർവ്വകലാശാല പോലീസ് ഉദ്യോയഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 23,000 ത്തോളം വിദ്യാർത്ഥികളാണ് സർവ്വകലാശാലയിലുള്ളത്.
ഒരു മാസത്തിനിടെ യുഎസില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഫെബ്രുവരി 14നാണ് ഫ്ലോളിറഡയിലെ ഹൈസ്കൂളില്‍ സെമി ഓട്ടോമാറ്റിക് എആര്‍ റൈഫിളുപയോഗിച്ച് വെടിയുതിർത്തത്. സ്കൂൾ വിദ്യാർത്ഥികളായ 17 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.