ഇന്ത്യയുടെ നടപടികള്‍ക്കെതിരെ അമേരിക്ക
ദില്ലി: നയതന്ത്രജ്ഞയെ അറസ്റ്റ് ചെയ്യുകയും നഗ്നയാക്കി ദേഹ പരിശോധന നടത്തുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ-അമേരിക്ക പോര് രൂക്ഷമാകുന്നു. ഇന്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ക്ക് നല്‍കിയിരുന്ന എല്ല ആനുകൂല്യങ്ങളും ഇന്ത്യ പിന്‍വലിച്ചതിനെതിരെ രൂക്ഷമായ ഭാഷയില്‍ അമേരിക്ക പ്രതികരിച്ചു.
ഇന്ത്യയുടെ നടപടികളില്‍ കടുത്ത അതൃപ്തിയാണ് അമേരിക്ക രേഖപ്പെടുത്തിയിരിക്കുന്നത്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള രേഖകള്‍ പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഗോബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദങ്ങള്‍.
ഇന്ത്യയിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് ഇപ്പോള്‍ ആവശ്യം. ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസം ദില്ലി പോലീസ് നീക്കം ചെയ്തിരുന്നു. കൂടാതെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക എയര്‍പോര്‍ട്ട് പാസുകളും റദ്ദാക്കി.
അമേരിക്കന്‍ വിദേശ കാര്യ വക്താവ് മേരി ഹാര്‍ഫ് ആണ് ഇപ്പോള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദേവയാനിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. സാധാരണ കുറ്റകൃത്യങ്ങളില്‍ എടുക്കുന്ന നടപടി ക്രമങ്ങള്‍ മാത്രമേ ദേവയാനിയുടെ കാര്യത്തിലും സ്വീകരിച്ചിട്ടള്ളൂ എന്നും മേരി ഹാര്‍ഫ് വ്യക്തമാക്കി.
മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പമാണ് ദേവയാനിയെ ജയിലില്‍ പാര്‍പ്പിച്ചത് എന്നതാണ് മറ്റൊരു ആരോപണം. ഇക്കാര്യം അമേരിക്ക നിഷേധിച്ചിട്ടില്ല. എന്നാല്‍ സത്രീ തടവുകാര്‍ക്കൊപ്പമായിരുന്നു ദേവയാനിയെന്നും തടവുകാര്‍ക്കിടയില്‍ മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ആണ് അധികൃതരുടെ വിശദീകരണം. വസ്ത്രം ഉരിഞ്ഞ് നടത്തിയ പരിശോധനയേയും അമേരിക്കന്‍ അധികൃതര്‍ ന്യായീകരിച്ചു.