കിമ്മിന് ട്രംപിന്റെ കത്ത്; യുഎസ്.- വടക്കന്‍ കൊറിയ ബന്ധത്തിനുളള ശുഭസൂചനയോ? മുൻപും കത്തിടപാടുകൾ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന് അയച്ച കത്ത് ശ്രദ്ധയാകർഷിക്കുന്നു. എന്നാല്‍ കത്തിലെ ഉളളടക്കം എന്താണ് എന്നതിനെപ്പറ്റി ആര്‍ക്കും കൃത്യമായ വിവരം ഇല്ല. കത്ത് തികച്ചും വ്യക്തിപരം എന്നാണ് നോര്‍ത്ത് കൊറിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി പറയുന്നത്.
ട്രംപിന്റെ കത്തിന്റെ ഉളളടക്കം മികച്ചതാണെന്ന് കിം ജോം ഉന്‍ അഭിപ്രായപ്പെട്ടതായും ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു. ഗൗരവമുളളതാണ് കത്തെന്നും, പ്രസിഡന്റ് ട്രംപിന്റെ അസാധാരണമായ ധൈര്യത്തെ വടക്കന്‍ കൊറിയന്‍ മേധാവി അഭിനന്ദിച്ചുവെന്നും കിമ്മിനെ ഉദ്ധരിച്ച് കൊറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി സാറാ സന്‍ഡേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചു. സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ്, യുഎസ്- വടക്കന്‍ കൊറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനുളള സൂചനയായും കത്തിടപാടിനെ കണക്കാക്കുന്നുണ്ട്.
ഇത് ആദ്യമായല്ല രഹസ്യസ്വഭാവം പുലര്‍ത്തുന്ന കത്തുകള്‍ ട്രംപിനും കിം ജോംജ് ഉന്നിനും ഇടയില്‍ നടക്കുന്നത്. ഈ മാസം ആദ്യം മനോഹരമായൊരു കത്ത്, നോര്‍ത്ത് കൊറിയന്‍ മേധാവിയില്‍ നിന്നും തനിക്കു ലഭിച്ചതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കത്തിനെ അഭിന്ദിക്കുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാല്‍ കിമ്മിന്റെ കത്തിന്റെ ഉളളടക്കം യുഎസ് വെളിപ്പെടുത്തിയിരുന്നില്ല. കത്തില്‍ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രസിഡന്റ് ട്രംപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കിം അയച്ചതാണ് കത്തെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
ഹനോയില്‍ ഫെബ്രുവരി മാസം നടന്ന യു. എസ്- വടക്കന്‍ കൊറിയ ചര്‍ച്ചകള്‍ കാര്യമായ തീരുമാനം എടുക്കാതെയാണ് പിരിഞ്ഞത്. അതിനു ശേഷം നടന്ന കത്ത് ഇടപാടുകള്‍ നല്ല ലക്ഷണമായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications