ഇന്ത്യക്ക് വീണ്ടും എട്ടിൻ്റെ പണിയുമായി യുഎസ്, 12.5 ശതമാനം അധിക തീരുവ.ഈ സാധനങ്ങൾക്ക് വിലകൂടും
ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താൻ യുഎസ്. നിർബന്ധിത തൊഴിൽ തടയുന്നതിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കാണ് തീരുവ ചുമത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളെയാണ് ഈ നടപടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1974ലെ അമേരിക്കൻ ട്രേഡ് ആക്റ്റിലെ സെക്ഷൻ 301 പ്രകാരമാണ് അധിക നികുതി ചുമത്തുന്നത്. ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, രത്ന-ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, കടൽ വിഭവങ്ങൾ, ഓട്ടോമൊബൈൽസ്, ഓട്ടോ പാർട്സ് തുടങ്ങി ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളെ തീരുമാനം നേരിട്ട് ബാധിക്കും. നിലവിലുള്ള തീരുവകൾക്ക് പുറമേയായിരിക്കും ഈ 12.5 ശതമാനം അധിക നിരക്ക് ഈടാക്കുക.

നിർബന്ധിത തൊഴിൽ നടത്തി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ 60 രാജ്യങ്ങൾ കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് യുഎസ്ടിആർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമൂലം അമേരിക്കൻ തൊഴിലാളികൾക്കും കമ്പനികൾക്കും വലിയ മത്സരാവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നും യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി.
'നമ്മുടെ പ്രധാന വ്യാപാര പങ്കാളികൾ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇത് അമേരിക്കൻ തൊഴിലാളികളെ ആഗോളതലത്തിൽ അസമമായ മത്സരാവസ്ഥയിലേക്ക് തള്ളിവിടുകയാണ്', അമേരിക്കൻ ട്രേഡ് പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീർ പ്രതികരിച്ചു.
പുതിയ നിർദേശപ്രകാരം, നിർബന്ധിത തൊഴിൽ തടയുന്നതിനുള്ള നിയമ സംവിധാനങ്ങൾ നിലവിലുള്ള രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവയും, ഇന്ത്യ പോലുള്ള ആവശ്യമായ നിയമങ്ങളില്ലെന്ന് വിലയിരുത്തപ്പെട്ട രാജ്യങ്ങൾക്ക് 12.5 ശതമാനം അധിക തീരുവയും ചുമത്തും.
ട്രംപ് ഭരണകൂടം മുമ്പ് കൊണ്ടുവന്ന സമാനമായ ഒരു താരിഫ് നയം അമേരിക്കൻ സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെയാണ് പുതിയ വ്യാപാര നിയന്ത്രണങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമം ശക്തമായത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അന്തിമമായിട്ടില്ല. പൊതുജനാഭിപ്രായ ശേഖരണവും വാദം കേൾക്കലുകളും പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
യുഎസ്ടിആർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പനുസരിച്ച് ജൂൺ 22 വരെ പൊതുജനങ്ങൾക്കും വ്യവസായ സംഘടനകൾക്കും ഹിയറിംഗിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. ജൂലൈ 6 വരെ അഭിപ്രായങ്ങൾ എഴുതി നൽകാം. ജൂലൈ 7നാണ് പൊതു ഹിയറിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തീരുവ നിലവിൽ വന്നാൽ അമേരിക്കയിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക് ചെലവ് ഗണ്യമായി ഉയരും. അതിന്റെ ആഘാതം വിവിധ മേഖലകളിൽ വ്യത്യസ്ത രീതിയിൽ പ്രകടമാകുമെന്നാണ് വിലയിരുത്തൽ.
ടെക്സ്റ്റൈൽ-വസ്ത്ര മേഖലയിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഹോം ടെക്സ്റ്റൈൽസ്, കുർത്തകൾ, നൂൽ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വില കൂടും. വില വർധനവ് മത്സരക്ഷമത കുറയ്ക്കുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാർ.
രത്ന-ആഭരണ മേഖലയ്ക്കും സമ്മർദ്ദം ഉയരും. ഇന്ത്യൻ ഡയമണ്ട്, സ്വർണാഭരണങ്ങൾ എന്നിവയുടെ പ്രധാന വിപണികളിലൊന്നാണ് അമേരിക്ക. അധിക തീരുവ വന്നാൽ ഉൽപ്പന്നങ്ങളുടെ വില കൂടുകയും ഓർഡറുകളിൽ കുറവ് വരാനും സാധ്യതയുണ്ട്. തുകൽ ഉൽപ്പന്നങ്ങൾക്കും പാദരക്ഷകൾക്കും കൂടുതൽ വില നൽകേണ്ടി വരും. ഇതോടെ ഇന്ത്യൻ തുകൽ വ്യവസായത്തിന്റെ കയറ്റുമതി സാധ്യതകൾക്കും തിരിച്ചടി നേരിടാം.
ഇതിനുമുമ്പേ അമേരിക്കൻ വ്യാപാര നിയന്ത്രണങ്ങളുടെ ആഘാതം നേരിടുന്ന കടൽ വിഭവ കയറ്റുമതി മേഖലയ്ക്ക് ഇത് മറ്റൊരു വെല്ലുവിളിയാകും. പ്രത്യേകിച്ച് ചെമ്മീൻ കയറ്റുമതിയിലാണ് കൂടുതൽ ആശങ്ക. ഉയർന്ന തീരുവ മൂലം ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിലകൂടിയതാകുന്നത് മത്സരരാജ്യങ്ങൾക്ക് നേട്ടമാകാൻ ഇടയുണ്ട്.
ഓട്ടോമൊബൈൽ, ഓട്ടോ പാർട്സുമാണ് നിർദേശത്തിന്റെ പരിധിയിൽ വരുന്ന മറ്റൊരു പ്രധാന മേഖല. അമേരിക്കൻ വിപണിയിലേക്കുള്ള ഇന്ത്യൻ ഓട്ടോ ഘടക കയറ്റുമതിക്ക് വിലക്കയറ്റം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്ത്യയ്ക്ക് ചെറിയ ആശ്വാസം നൽകാവുന്ന ചില നിർദേശങ്ങളും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്സ്റ്റൈൽ മേഖലയ്ക്കായി ചില നിബന്ധനകളോടെ കുറഞ്ഞ നിരക്കിൽ താരിഫ് അനുവദിക്കുന്ന പ്രത്യേക സംവിധാനം പരിഗണിക്കുന്നുണ്ടെന്ന് യുഎസ്ടിആർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഈ ഇളവിന്റെ കൃത്യമായ മാനദണ്ഡങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എത്ര അളവിലുള്ള ഉൽപ്പന്നങ്ങൾക്ക് ഇളവ് ലഭിക്കും, ഏതൊക്കെ വിഭാഗങ്ങൾ ഉൾപ്പെടും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.
ഇതോടൊപ്പം ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് എന്നീ രണ്ട് പ്രധാന മേഖലകളെ നിലവിൽ നിർദേശിച്ചിരിക്കുന്ന അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പൊതുജനാഭിപ്രായ ശേഖരണത്തിന് ശേഷമുള്ള അന്തിമ തീരുമാനത്തിൽ ഈ ഇളവ് തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. അന്തിമ തീരുമാനം വരുംവരെ ഇന്ത്യൻ കയറ്റുമതിക്കാർ ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന ടെക്സ്റ്റൈൽ, ഫാർമ, ഇലക്ട്രോണിക്സ്, കടൽ വിഭവ മേഖലകൾക്ക് ഇത് നിർണായക ഘട്ടമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.












Click it and Unblock the Notifications