ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒറ്റക്കെട്ട്,പാകിസ്താന്‍ യുഎസിന്‍റെ സുഹൃത്തെന്നും ട്രംപ്
അഹമ്മദാബാദ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി കേന്ദ്രമാക്കിയുള്ള തീവ്രവാദം ഇല്ലാതാക്കാന്‍ വാഷിംഗ്ടൺ പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അഹമ്മദാബാദില്‍ മോട്ടേര സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
ഇസ്ലാമിക ഭീകരവാദ ഭീഷണിയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായ പോരാട്ടത്തിലാണ്. തന്‍റെ കീഴിൽ ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തെ തകര്‍ക്കാന്‍ തങ്ങൾ പാകിസ്ഥാനുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. അമേരിക്കയ്ക്ക് പാകിസ്താനുമായി നല്ല ബന്ധമാണ്.ഈ ബന്ധങ്ങളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ ഇല്ലാതാക്കണമെന്നും ട്രംപ് പറഞ്ഞു.
പൗര സ്വാതന്ത്ര്യത്തിന് വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. വിവിധ മതവിഭാഗങ്ങള്‍ പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടയുമാണ് ഇവിടെ ജീവിക്കുന്നത്. നിരവധി വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തന്‍റെ പ്രസംഗത്തില്‍ വാനോളം പ്രശംസിച്ചു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് മോദി. ചായവില്‍പ്പനക്കാരനില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ മോദിക്ക് കഴിഞ്ഞത് വലിയ കാര്യമാണെന്നും ട്രംപ് പറഞ്ഞു.