പാകിസ്താന് വീണ്ടും തിരിച്ചടി; കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക, ആഭ്യന്തര വിഷയം തന്നെ
ദില്ലി: കശ്മീർ വിഷയത്തിൽ പാകിസ്താൻ വീണ്ടും ഒറ്റപ്പെടുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യയുടെ വാദത്തെ അമേരിക്കയും പിന്തുണച്ചു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് കശ്മീർ വിഷയത്തിലെ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.
കശ്മീർ നടപടിയിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക്
കശ്മീർ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 370നെക്കുറിച്ചും ജമ്മു കശ്മീരിലെ നടപടികളെക്കുറിച്ചും ഇരു നേതാക്കളും തമ്മിൽ സംസാരിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിന്റെ വിഷയമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കശ്മീരിന്റെ വികസനവും സുരക്ഷയും പരിഗണിച്ചാണ് ഇന്ത്യയുടെ നടപടിയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കശ്മീർ വിഷയത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെ
പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താനുള്ള പാക് ശ്രമങ്ങൾക്ക് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അതേ സമയം കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.