പൗരത്വ ഭേദഗതി നിയമം: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്..
Recommended Video
ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ വടക്കേന്ത്യയിലേക്ക് സഞ്ചരിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശരാജ്യങ്ങള്‍. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നീക്കം. ഈ പ്രദേശത്തേക്ക് എന്ത് ആവശ്യത്തിന് സഞ്ചരിക്കേണ്ടിവന്നാലും ജാഗ്രതയോടെയിരിക്കണമെന്നാണ് നിര്‍ദേശം.
കോൺഗ്രസിന് സുവർണാവസരം, ലക്ഷങ്ങളെ അണിനിരത്തി മഹാപ്രക്ഷോഭം! വെല്ലുവിളി പ്രിയങ്ക ഗാന്ധിക്ക്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസം, ത്രിപുര, മേഘാലയ എന്നിവയുള്‍പ്പെട്ട സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. ഗുവാഹത്തിയില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമേ അസമിലെ പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥക്കിടെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും യാത്രാ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമായ യാത്രകളാണെങ്കില്‍ മാധ്യമങ്ങളെ ആശ്രയിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മാത്രം യാത്ര മതിയെന്നും ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങളും അടിയന്തരമായി പാലിക്കേണ്ടതുണ്ട്. അസമിലേക്കുള്ള യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് യുഎസ് നിര്‍ദേശം.
വിവാദ പൗരത്വ ഭേദദതി ബില്ല് പാര്‍ലമെന്റില്‍ പാസായതോടെ തന്നെ അസം ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. തെരുവിലിറങ്ങിയ ആയിരക്കണക്കിന് ജനങ്ങള്‍ പോലീസുമായി സംഘര്‍ഷമുണ്ടാകുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ തന്നെ നിരോധനാജ്ഞ നിലവിലുണ്ട്. അസമിലെ പത്ത് ജില്ലകളില്‍ എസ്എംഎസ്- മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പില്‍ രണ്ട് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഭേദഗതി വരുത്തിയ പൗരത്വ നിയമം. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധവും അനധികൃതവുമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്. നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഉള്‍പ്പെടെ രണ്ട് മന്ത്രിമാര്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചിരുന്നു. അടുത്ത ആഴ്ച ഗുവാഹത്തിയില്‍ നടക്കാനിരുന്ന മോദി- ആബെ കൂടിക്കാഴ്ചയാണ് ഇതോടെ നീട്ടിവെച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പൗരത്വ ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചത്.