കര്‍ണാടകയ്ക്ക് മലയാളിയായ യു ടി ഖാദര്‍ സ്പീക്കർ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് യുടി ഖാദര്‍ നിയമസഭാ സ്പീക്കറായി എത്തും. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം തീരുമാനിച്ചത്. നിയമസഭിലേക്ക് ഖാദര്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്. അദ്ദേഹം ഇന്ന് രാവിലെ അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം കോൺഗ്രസിനുളളിൽ തന്നെ പലർക്കും യുടി ഖാദറിന്റെ സ്പീക്കര്‍ സ്ഥാനം സര്‍പ്രൈസാണ്. അദ്ദേഹം മന്ത്രിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീല്‍ എന്നിവരുടെ പേരായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളിലെല്ലാം ഉണ്ടായിരുന്നത്.

കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും, ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും നേരത്തെ യുടി ഖാദറിനെ കണ്ടിരുന്നു. ഇവര്‍ സ്പീക്കറാവുന്ന കാര്യം അദ്ദേഹവുമായി ചര്‍ച്ചയും ചെയ്തു. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് ഉപ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഈ മേഖലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംഎല്‍എയും ഖാദറായിരുന്നു. വളരെയധികം ജനപ്രീതി അദ്ദേഹത്തിന് ഈ മേഖലയിലുണ്ട്.
ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ മറ്റ് നേതാക്കളാരും ഇല്ലാത്തതും ഖാദറിന് കൂടുതല്‍ കരുത്ത് പകരുന്നു. അതേസമയം സ്പീക്കര്‍ സ്ഥാനം സ്വീകരിക്കുന്നതിന് മുമ്പ് വലിയ ഓഫറും ഖാദറിന് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞുള്ള മന്ത്രിസഭാ പുനസംഘടനയില്‍ ഖാദറിന് മന്ത്രി സ്ഥാനം നല്‍കാമെന്നാണ് ഓഫര്‍. ഇതിന് അദ്ദേഹം വഴങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് കൂടുതല്‍ അവസരങ്ങള്‍ ന്യൂനപക്ഷ വിഭാഗത്തിന് നല്‍കുന്നതിന്റെ സൂചനയാണിത്. സുപ്രധാന പദവികളില്‍ കോണ്‍ഗ്രസ് പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. മലയാളി കൂടിയായ ഖാദറിന്റെ ഈ പദവി കേരളത്തിലുള്ളവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
അതേസമയം ഖാദര്‍ കര്‍ണാടക സ്പീക്കറാവുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ സമുദായാംഗം എന്ന നേട്ടവും സ്വന്തമാക്കാനാവും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ ട്രെന്‍ഡ് മാറാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസിന് ആവശ്യം. പ്രത്യേകിച്ച് മുസ്ലീം സമുദായത്തിന്റെ പിന്തുണ വളരെയധികം ആവശ്യമാണ്.
യുടി ഖാദറിന്റെ പിതാവ് കാസര്‍കോട്ടുകാരനായ ഉപ്പള്ള യുടി ഫരീദാണ്. അദ്ദേഹത്തിന്റെ മകന്‍ എന്ന വിലാസവുമായിട്ടാണ് യുടി ഖാദര്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയത്. ഫരീദ് നേരത്തെ ഉള്ളാലില്‍ നിന്ന് നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖാദര്‍ മത്സരിച്ച്
വിജയിക്കുകയായിരുന്നു.












Click it and Unblock the Notifications