യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും കസ്റ്റഡിയില്‍, കാട്ടുഭരണമാണ് നടപ്പാക്കുന്നതെന്ന് പ്രിയങ്ക!!
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ കല്ല് വ്യാപാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. മഹോബയില്‍ ഇന്ദ്രകാന്ത് ത്രിപാഠി എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ കുടുംബത്തെ കാണുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നത്. എന്നാല്‍ ഇവരെ തടഞ്ഞ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍ മഹോബ എസ്പി മണിലാല്‍ പാട്ടീദാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ദ്രകാന്ത് ത്രിപാഠി കൊല്ലപ്പെടുന്നത്.\
അജ്ഞാത സംഘം ഇയാളെ വെടിവെച്ച് കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണിലാല്‍ പാട്ടീദറാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. കാണ്‍പൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മണിലാലിന്റെ മരണം. സംഭവത്തെ തുടര്‍ന്ന് ഒരു എസ്പിയെയും എസ്എച്ച്ഒയെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, ആരാധനാ മിശ്ര മോണ എന്നിവരെ ഗട്ടംപൂര്‍ മേഖലയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഗട്ടംപൂരിലെ ഗസ്റ്റ്ഹൗസിലാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും, എന്താണ് കസ്റ്റഡിക്ക് കാരണമെന്ന് പോലീസ് പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലാലന് സിംഗ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു. ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കാനാണ് യുപിയില്‍ ശ്രമം നടക്കുന്നത്. പ്രത്യേകിച്ച് അഴിമതിയെ കുറിച്ച് ചോദ്യം ഉന്നയിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സംസ്ഥാനത്തെ കാട്ടുഭരണം എത്രത്തോളം ഭീകരമാണ് എന്നാണ് ഇത് കാണിച്ചു തരുന്നത്. യുപി സര്‍ക്കാരിന്റെ പ്രവര്ത്ത ശൈലിയുടെ മേല്‍ ചോദ്യ ചിഹ്നം ഉയര്‍ത്തുന്നത് ഇന്ദ്രകാന്ത് ത്രിപാഠിയുടെ കൊലപാതകമെന്ന് പ്രിയങ്ക കുറിച്ചു. യുപിയില്‍ കുറ്റകൃത്യങ്ങളും അഴിമതിയും ഏറ്റവും കൂടിയ തോതിലാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ പോലീസ് നിഷ്കരുണം ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
നേരത്തെ കൊല്ലപ്പെട്ട ത്രിപാഠിയുടെ ബിസിനസ് പാര്‍ട്ണറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രൂക്ഷമായി പ്രതികരിച്ചു. കബ്രായ് പോലീസ് സ്റ്റേഷന് ഇവര്‍ ഘെരാവോ ചെയ്തു. എസ്പിയെ സംരക്ഷിക്കാനാണ് ശ്രമമെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന് രവികാന്ത് ത്രിപാഠി പറഞ്ഞു. എസ്പി പാട്ടീദാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. രവികാന്തിന്റെ പരാതിയിലാണ് നടപടി. ആറ് ലക്ഷം രൂപ തന്റെ സഹോദരനില്‍ നിന്ന് കൈക്കൂലിയായി എസ്പി ചോദിച്ചെന്നും, അത് തന്നില്ലെങ്കില്‍ കൊന്നു കളയുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്നായിരുന്നു ഭീഷണി.