പ്രിയങ്കയുടെ പ്രചരണം നേട്ടമാകുന്നത് എസ്പിയ്ക്ക്; കാരണമിതാണ്
ലഖ്നൗ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലൂടെ ബി ജെ പി വിരുദ്ധത സജീവമാക്കി നിലനിര്‍ത്താനാണ് പ്രിയങ്ക ശ്രമിക്കുന്നത്. കൊവിഡ് കൈകാര്യം ചെയ്തതും സ്ത്രീകള്‍ നേരിടുന്ന അതിക്രമവും ഗുണ്ടാ ആക്രമണവുമെല്ലാം പ്രിയങ്ക തന്റെ യോഗങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ഏറ്റവും പിന്നാക്ക സമുദായങ്ങള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങി നിരവധി സാമൂഹിക ഗ്രൂപ്പുകളിലേക്ക് എത്തിച്ചേരാന്‍ പ്രിയങ്കയ്ക്ക് ഇതിനാല്‍ സാധിക്കുന്നുമുണ്ട്. എന്നാല്‍ ബി ജെ പി സര്‍ക്കാരിനെതിരായി പ്രിയങ്ക ഉയര്‍ത്തുന്ന ആരോപണങ്ങളുടെ ഗുണം കോണ്‍ഗ്രസിനേക്കാള്‍ സമാജ് വാദി പാര്‍ട്ടിക്കായിരിക്കും ലഭിക്കുക എന്നാണ് റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ എന്ന പുസ്തകത്തിന്റെ രചയിതാവും ജി ബി പന്ത് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ബദ്രി നാരായണ്‍ പറയുന്നു.
ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര
2012 ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, 'ഹാത്തി പൈസ ഖതാ ഹേ' (ആന അഴിമതിക്കാരനാണ്) എന്ന ശക്തമായ മുദ്രാവാക്യവുമായി ബഹുജന്‍ സമാജ് പാര്‍ട്ടിയ്ക്കെതിരെ (ബിഎസ്പി) രാഹുല്‍ ഗാന്ധി ഒരു ജനകീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കണ്ടതാണ്. പക്ഷെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ കാര്യത്തില്‍ ഇത് സമാജ്വാദി പാര്‍ട്ടിക്ക് ഗുണം ചെയ്തു. അടിത്തട്ടില്‍ ശക്തമായ സംഘടനാ അടിത്തറയില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി. കോണ്‍ഗ്രസ് ഒരിക്കലും കേഡര്‍ അധിഷ്ഠിത പാര്‍ട്ടിയായിരുന്നില്ല എന്നത് വ്യക്തമാണെന്നാണ് ഇതിന് കാരണമായി ബദ്രി നാരായണ്‍ പറയുന്നത്
സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകളും അതിന്റെ ഭരണ-സാമൂഹിക ക്ഷേമ പരിപാടികളും സംസ്ഥാന നേതൃത്വം നല്കുന്ന ജനപ്രീതിയുംവളരെക്കാലമായി മുതലെടുത്ത ഒരു പാര്‍ട്ടിയായാണ് കോണ്‍ഗ്രസ് ഇന്നും തുടരുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുടെ പാരമ്പര്യം പിന്‍പറ്റി മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കാന്‍ഷിറാമിന്റെയും മായാവതിയുടെയും നേതൃത്വത്തിലുള്ള ബി എസ് പിയുടെ വരവോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു
കോണ്‍ഗ്രസിന്റെ ശക്തമായ ദളിത് അടിസ്ഥാന വോട്ട് ബി എസ് പി തട്ടിയെടുത്തു, ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഷഹബാനു കേസിനും രാമജന്മഭൂമി ക്ഷേത്രതര്ക്കത്തിനും ശേഷം ഒരു വിഭാഗം മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. പതുക്കെ കോണ്‍ഗ്രസിന്റെ ബ്രാഹ്മണ അടിത്തറ ബി ജെ പിയിലേക്കും മാറി. ദളിതരും മുസ്ലീങ്ങളും ബ്രാഹ്മണരുമാണ് കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് അടിത്തറ. ദളിതര്‍ ബിഎസ്പിയിലേക്കും മുസ്ലീങ്ങള്‍ എസ്പിയിലേക്കും ബ്രാഹ്മണര്‍ ബിജെപിയിലേക്കും മാറിയതോടെയാണ് കോണ്‍ഗ്രസ് പതനം ആരംഭിക്കുന്നത്.
1990 കളുടെ അവസാനം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും കേഡര്‍ സ്വഭാവത്തോടെ തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പതിയെ പതിയെ അവരുടെ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറ്റാന്‍, പാര്‍ട്ടികള്‍ക്ക് അവരുടെ പിന്തുണയും അനുയായികളും ഉള്ള ഒരു കൂട്ടം പരിശീലനവും സിദ്ധിച്ച കേഡര്‍മാരെ ആവശ്യമാണ്. ശക്തമായ കേഡര്‍ അടിത്തറയും ഊര്‍ജസ്വലമായ സംഘടനയും ഇല്ലാതെ വെര്‍ച്വല്‍ കാമ്പെയ്നുകളുടെയും വലിയ റാലികളുടെയും കാലഘട്ടത്തില്‍ വിജയകരമായ രാഷ്ട്രീയം പ്രയോഗത്തില്‍ വരുത്തുന്നത് ആര്‍ക്കും സങ്കല്പ്പിക്കാന് കഴിയില്ല.
എന്നിട്ടും കോണ്‍ഗ്രസിന് പരിശീലനം ലഭിച്ച കേഡറര്മാരുടെ അഭാവമുണ്ട്. വര്‍ഷങ്ങളായി ഇത് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. 2022-ലെ കോണ്‍ഗ്രസ് രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയും ഇതാണ്. ബി ജെ പിയും എസ് പിയും പോലുള്ള പാര്‍ട്ടികള്‍ക്ക് ശക്തമായ കേഡര്‍ അടിത്തറയോ പ്രതിബദ്ധതയുള്ള അനുയായികളുടെ ഒരു കൂട്ടമോ ഉണ്ട്. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വഴി ഉരുത്തിരിയുന്ന എതിര് കക്ഷിയ്ക്കെതിരായ അതൃപ്തിയുടെ ഘടകങ്ങളെ ഒരു വോട്ട് ബാങ്കാക്കി മാറ്റുന്നത് ഇവര്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടാണ് ബി ജെ പിയ്ക്കെതിരായ പ്രിയങ്കയുടെ ആരോപണങ്ങള്‍ എസ് പിക്ക് ഗുണകരമാകുന്നത്.
എന്നാലും ഇത്രയും പരിമിതികള്‍ക്കിടയിലും വോട്ട് ശതമാനത്തിലും സീറ്റിലും കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടനം അല്‍പ്പം മെച്ചപ്പെടുത്തിയേക്കുമെന്നും ബദ്രി നാരായണ്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ ഭാവി രാഷ്ട്രീയത്തിന് സഹായകമായേക്കാവുന്ന, സംഘടനാപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് നിരീക്ഷിക്കേണ്ടത്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസിന് നേട്ടമോ നഷ്ടമോ ഉണ്ടാകാന്‍ പോകുന്നത് എന്ന് വിലയിരുത്താന്‍ കഴിയൂ.
Recommended Video
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.