Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ എസ്പിയില്‍; തന്ത്രം മാറ്റി അഖിലേഷ്

ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍, ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ധര്‍മ്മേന്ദ്ര പ്രതാപ് സിംഗിന്റെ രാഷ്ട്രീയ പ്രവേശനം. സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നരേഷ് പട്ടേലാണ് സിംഗിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര പ്രതാപ് സിംഗ് നില്‍ക്കുന്ന ചിത്രവും പാര്‍ട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടിയുടെ നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും വിശ്വാസമര്‍പ്പിച്ചാണ് പ്രതാപ്ഗഡിലെ ധര്‍മേന്ദ്ര പ്രതാപ് സിംഗ് പാര്‍ട്ടി അംഗത്വം നേടിയതെന്ന് സമാജ് വാദി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. 8 അടി 2 ഇഞ്ച് ഉയരമുള്ള ധര്‍മേന്ദ്ര പ്രതാപ് സിംഗ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനാണ്. 46 കാരനായ അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ തന്റെ പേര് ചേര്‍ത്തിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്മാരില്‍ ഒരാളായും അദ്ദേഹം കണക്കാക്കപ്പെടുന്നു.

1

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ നര്‍ഹര്‍പൂര്‍ കാസിയാഹി ഗ്രാമത്തിലെ താമസക്കാരനാണ് സിംഗ്. ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സന്ധി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് 2019 ല്‍ ഇടുപ്പ് മാറ്റിസ്ഥാപിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യു പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സഹപ്രവര്‍ത്തകനു വേണ്ടി അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. ബി ജെ പിയില്‍ നിന്ന് മന്ത്രിമാരടക്കമുള്ളവരെ എസ്പിയിലെത്തിച്ച ശേഷം ഇനി സെലിബ്രിറ്റികളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള തന്ത്രമാണ് അഖിലേഷ് മെനയുന്നത്.

2

അതേസമയം കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. യാദവരുടെ കോട്ടയെന്നാണ് കര്‍ഹാല്‍ മണ്ഡലം അറിയപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യാദവ ഭൂരിപക്ഷ മേഖലകളിലേക്ക് ഇടിച്ചുകയറിയ ബിജെപിയെ ഇത്തവണ പിടിച്ചുകെട്ടുക എന്ന ലക്ഷ്യം കൂടിയുണ്ട് അഖിലേഷ് നേരിട്ട് കളത്തിലിറങ്ങുന്നതിന് പിന്നില്‍. അഖിലേഷിന് പണി കൊടുക്കാന്‍ ബി ജെ പിയും തന്ത്രങ്ങള്‍ മെനയുകയാണ്. ഫിറോസാബാദില്‍ അഖിലേഷിന്റെ അമ്മാവന്‍ ഹരി ഓം യാദിവിനെ കളത്തിലിറക്കാനാണ് ബി ജെ പിയുടെ തീരുമാനം.

3

അഖിലേഷ് മത്സരിക്കാന്‍ ഇറങ്ങിയതോടെ എസ്പി പ്രവര്‍ത്തകരും ആവേശത്തിലാണ്. യുപിയില്‍ മൂന്നാം ഘട്ടത്തിലാണ് കാര്‍ഹാലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1993 മുതല്‍ മുതല്‍ സമാജ് വാദി പാര്‍ട്ടി ഈ സീറ്റില്‍ അതിശക്തരാണ്. ഇവിടെ ജാതിസമവാക്യം സമാജ് വാദിയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. ഒന്നരലക്ഷത്തോളം വോട്ടുകള്‍ യാദവ വിഭാഗത്തില്‍ നിന്നുള്ളതാണ്. സമാജ് വാദി പാര്‍ട്ടിയുടെ കോര്‍ വോട്ടുബാങ്കാണ് യാദവര്‍. 14000 മുസ്ലീം വോട്ടുകളും 34000 ശാഖ്യ വിഭാഗം വോട്ടുകളും ഇവിടെയുണ്ട്. എസ്പിക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്നതും ഈ മൂന്ന് വോട്ടുകളാണ്. അഖിലേഷാണെങ്കില്‍ ഇവര്‍ക്കിടയില്‍ ജനപ്രിയ നേതാവാണ്. മറ്റ് പാര്‍ട്ടികള്‍ അഖിലേഷിനെതിരെ ശക്തരെ നിര്‍ത്താനും സാധ്യതയില്ല എന്നതിനാല്‍ അഖിലേഷിന്റെ ഭൂരിപക്ഷം മാത്രം നോക്കിയാല്‍ മതിയെന്നാണ് എസ് പി നേതാക്കള്‍ പറയുന്നത്.

4

ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+