എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് പിന്തുണയില്ല; വിശദീകരണവുമായി രാകേഷ് ടികായത്
ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ (എസ് പി-ആര്‍ എല്‍ ഡി) സഖ്യത്തിന് പിന്തുണ നല്‍കുമെന്ന പ്രചരണം തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റും തന്റെ സഹോദരനുമായ നരേഷ് ടികായതിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശില്‍ എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന തരത്തിലുള്ള നരേഷ് ടികായതിന്റെ ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഇതുവരെ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും അങ്ങനെ വല്ലതുമുണ്ടെങ്കില്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അത് സ്ഥിരീകരിക്കുമെന്നുമായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാകേഷ് ടികായത് മറുപടി പറഞ്ഞത്.
8 സാക്ഷികളെ വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി
'ഞങ്ങളുടെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്നാണ് പറയുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ ആരോടും പറയുന്നില്ല, ആരെയും പിന്തുണക്കില്ലെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ സര്‍ക്കാരിന് എതിരാണെങ്കിലും ജനങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം,' അദ്ദേഹം പറഞ്ഞു.അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് ചര്‍ച്ചകളും സഖ്യരൂപീകരണവുമായി മുന്നോട്ടുപോവുകയാണ് അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും. എസ് പി-ആര്‍ എല്‍ ഡി സഖ്യവും കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ടപട്ടിക പുറത്തിറക്കിയിട്ടുണ്ട്.
എന്നാല്‍ കൂറുമാറ്റവും കുതികാല്‍വെട്ടുമായി അനുദിനം മാറി മറിയുകയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി സര്‍ക്കാരിലെ മന്ത്രിമാരടക്കമുള്ള നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ അഖിലേഷിനായിരുന്നു. എന്നാല്‍ അഖിലേഷിന്റെ കുടുംബത്തില്‍ നിന്ന് തന്നെ നേതാക്കളെ കൊണ്ടുവന്നാണ് ബി ജെ പി ഇതിന് മറുപടി കൊടുക്കാനൊരുങ്ങുന്നത്.സമാജ് വാജി പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകളെ ബി ജെ പിയിലെത്തിക്കാനുള്ള യോഗിയുടേയും സംഘത്തിന്റേയും ശ്രമം അവസാനഘട്ടത്തിലാണ്.
മുലായം സിംഗിന്റെ ഇളയമകനായ പ്രതിക് യാദവിന്റെ ഭാര്യ അപര്‍ണ യാദവിനെയാണ് ബി ജെ പി നോട്ടമിടുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പിയും അപര്‍ണയും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അപര്‍ണ ബി ജെ പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ലഖ്നൗവിലെ കാന്റ് സീറ്റില്‍ നിന്ന് ബി ജെ പിയുടെ റീത്ത ബഹുഗുണ ജോഷിയോട് 33796 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അപര്‍ണ പരാജയപ്പെട്ടത്. അതേസമയം ബി ജെ പിയിലെത്തുകയാണെങ്കില്‍ മറ്റൊരു സീറ്റായിരിക്കും അപര്‍ണയ്ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തിറക്കിയത്. ഇതില്‍ 44 ഒ ബി സി വിഭാഗക്കാരും 16 ജാട്ട് വിഭാഗക്കാരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സവര്‍ണ വിഭാഗത്തില്‍പ്പെട്ട 43 പേരും എസ് സി വിഭാഗത്തിലുള്ള 19 പേരും ആദ്യഘട്ട പട്ടികയിലുണ്ട്. യോഗി അയോധ്യയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ യോഗിയെ ഗൊരഖ്പൂരിലാണ് മത്സരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അയോധ്യയില്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബി ജെ പിയ്ക്ക് ജയിക്കാനായിരുന്നത്.
2019 ലെ അയോധ്യാ വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് ജയിച്ചത്. ഒന്നില്‍ സ്വതന്ത്രനും ജയിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം.
യോഗി ആദിത്യനാഥിന് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേയായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്നിരുന്നത്. ഇതിനിടെ ഞൊടിയിടയിലാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം മാറിമറിഞ്ഞത്. യോഗി സര്‍ക്കാരില്‍ നിന്ന് മന്ത്രിമാര്‍ അടക്കമുള്ള എം എല്‍ എമാര്‍ രാജിവെച്ച് എസ് പിയില്‍ ചേരുകയായിരുന്നു. 403 അംഗ നിയമസഭയില്‍ 2017 ല്‍ 303 വോട്ട് നേടിയാണ് ബി ജെപി അധികാരം പിടിച്ചത്.
Recommended Video