ഹജ് ഹൗസിന് കാവി പെയിന്റടിച്ച് ബിജെപി സർക്കാർ!!
Recommended Video
ലഖ്നൊ: ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നൊവിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു. ഹജ്ജിന് പോകുന്ന തീർഥാടകർ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്. പച്ചയും വെള്ളയും നിറമായിരുന്നു ഹജ്ജ് ഹൗസിന്റെ പുറം ചുമരുകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് മാറ്റി പുറം ചുമരുകൾ മുഴുവനും കാവി പെയിന്റടിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോൾ തന്നെ പാർട്ടിയുടെ കാവി അജണ്ട നടപ്പിലാക്കാൻ പോകുന്ന കാര്യം സ്പഷ്ടമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അധികാരത്തിലെത്തിയ യോഗി ആദ്യം ചെയ്തത് മുഖ്യമന്ത്രി ഓഫീസായ ലാല്‍ ബഹാദൂർ ശാസ്ത്രി ബില്‍ഡിങിന് കാവി പെയിന്റടിക്കലായിരുന്നു.
ഉത്തർ പ്രദേശ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിലെയും സർക്കാർ ഓഫീസുകളിലെയും വിവിധ മന്ത്രാലയങ്ങളുടെയും പോസ്റ്ററുകളും ബുക്ക് ലെറ്റുകളും ഇപ്പോൾ കാവി നിറത്തിലാണ് അച്ചടിക്കുന്നത്. മുഖ്യമന്ത്രി മീറ്റിങുകൾക്കും കോൺഫറൻസുകൾക്കും ഇരിക്കുന്ന കസേരയിലെ തുണി പോലും കാവിയാണ് ഉപയോഗിക്കുന്നത്.
കാവി നിറത്തിലുള്ള വസ്ത്രം മാത്രമേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപയോഗിക്കാറുള്ളൂ. അനുയായികൾ യോഗി ആദിത്യനാഥിനെ മഹാരാജ് ജി എന്നാണ് വിളിക്കുന്നതും. മദ്രസകളിലെ പൊതു അവധി ദിവസങ്ങൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഹജ് ഹൗസിന് കാവി പെയിന്‍റടിച്ചിരിക്കുന്നത്. ഹിന്ദു ആഘോഷങ്ങളുടെ അവധി ദിവസങ്ങൾ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് യോഗി സർക്കാർ മുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധി ദിവസങ്ങൾ വെട്ടിക്കുറച്ചത്.