ആ മുസ്ലിം യുവാവിനെതിരെ തെളിവില്ല; യുപി സര്‍ക്കാര്‍ സമ്മതിച്ചു, മതം മാറ്റ നിയമത്തിലെ ആദ്യ കേസ്...
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വിവാദ മതംമാറ്റ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് പൊളിഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവ് മതം മാറ്റത്തിന് ശ്രമിച്ചില്ലെന്ന് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചു. വിശദമായി അന്വേഷിച്ചെങ്കിലും തെളിവ് ലഭിച്ചില്ല എന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു. പുതിയ മതംമാറ്റ നിയമത്തിന്റെ ഓര്‍ഡിനന്‍സ് യോഗി ആദിത്യനാഥ് മന്ത്രിസഭ പാസാക്കിയത് കഴിഞ്ഞ നവംബര്‍ 27നാണ്. 29ന് രജിസ്റ്റര്‍ ചെയ്ത കേസാണ് വിവാദമായത്.
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലുള്ള അക്ഷയ് കുമാര്‍ ത്യാഗി എന്നയാല്‍ 32കാരനായ നദീം, സഹോദരന്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയില്‍ ലേബര്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയാണ് അക്ഷയ്. നദീം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ തൊഴിലാളിയാണ്. തന്റെ വീട്ടില്‍ നദീം എപ്പോഴും വരാറുണ്ട്. തന്റെ ഭാര്യയെ കെണിയില്‍ വീഴ്ത്തുകയും മതം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് അക്ഷയ് കുമാറിന്റെ പരാതി. ഭാര്യ പരുളിനെ വശീകരിക്കാന്‍ നദീം സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കിയെന്നും അക്ഷയ് പരാതിയില്‍ പറയുന്നു.
ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നദീം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നദീമിനെതിരെ കോടതി ഉത്തരവ് വരുന്നത് വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കാന്‍ ഇന്നത്തേക്ക് മാറ്റകയും ചെയ്തു. ഇന്ന് യുപി സര്‍ക്കാര്‍ കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. മതംമാറ്റത്തിന് പ്രതി ശ്രമിച്ചു എന്നതിന് തെളിവില്ല എന്നാണ് ആറ് പേജുള്ള സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നതെന്ന് നദീമിന്റെ അഭിഭാഷകന്‍ സയ്യിദ് ഫര്‍മാന്‍ അഹമ്മദ് നഖ്‌വി പറഞ്ഞു. കേസ് അടുത്ത 15ലേക്ക് മാറ്റി. നദീമിനെതിരെ പോലീസ് നടപടി പാടില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു.