ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസിന് അംഗീകാരം നല്കി സംസ്ഥാന ഗവര്‍ണ്ണര്‍
ലഖ്നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആനന്ദിബെൻ പട്ടേൽ അനുമതി നൽകി. ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പുതിയ നിയമത്തിന് ശനിയാഴ്ച ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയതായാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ ഈ ആഴ്ച ആദ്യം തന്നെ കരട് ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു.
പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നതും കുറ്റകരമാണെന്നാണ് ഓർഡിനൻസില്‍ പറയുന്നത്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും. വിവാഹം കഴിഞ്ഞതിനു ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും ഒര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പുതിയ നിയമപ്രകാരം ഫയൽ ചെയ്യുന്ന കേസുകൾക്ക് ജാമ്യം അനുവദിക്കുകയുമില്ല. ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന നിയമവിരുദ്ധമായ മതപരിവർത്തനം തടയുന്നതിനായി ശക്തമായ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ പുതിയ ഓർഡിനൻസിന് അംഗീകാരം നൽകിയത്. നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന് ആരോപിക്കപ്പെട്ട നൂറിലധികം കേസുകൾ സർക്കാരിനു മുമ്പിൽ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച നിയമം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നെന്ന് മന്ത്രി സിദ്ധാർത്ഥ നാഥ് സിംഗും അഭിപ്രായപ്പെട്ടിരുന്നു.
Recommended Video
ഉത്തർപ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിവാഹത്തിന്റെ മറവിൽ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ നിയമങ്ങൾ നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 77ശതമാനം 10 സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
ഇടതു പക്ഷമെവിടെ എന്നു പുച്ഛിച്ച് ശീലിച്ചവർ അറിയുക, ആ തെരുവുകളിലുണ്ട് ഇടതുപക്ഷം: എംബി രാജേഷ്