ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും
ദില്ലി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്നാരോപിച്ചാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ഹത്രാസില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന' ! പുത്തന്‍ തിയ്യറിയുമായി യുപി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകത്തിന്റെ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ ആണ് യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സിദ്ദിഖ് കാപ്പനൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...
സിദ്ദിഖ് കാപ്പന്‍
കെയുഡൂബ്ല്യുജെ ദില്ലി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പന്‍ വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാണ് ഹത്രാസ് സന്ദര്‍ശിച്ചത് എന്നാണ് കെയുഡബ്ല്യുജെ വ്യക്തമാക്കുന്നത്. തേജസ്, തത്സമയം ദിനപത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ അഴിമുഖത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്.
നിരോധനാജ്ഞ ലംഘിച്ചെന്ന്
മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ചാണ് സിദ്ദിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നും മഥുര പോലീസ് ആരോപിക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് എന്ന്
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് മൂന്ന് പേര്‍ക്കൊപ്പമാണ് സിദ്ദിഖ് കാപ്പനേയും പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് ചില ലേഖനങ്ങള്‍ പിടിച്ചെടുത്തു എന്നും പോലീസ് വിശദീകരിക്കുന്നുണ്ട്. ഹത്രാസ് ടോള്‍ പാസയില്‍ വച്ചാണ് സിദ്ദിഖ് കാപ്പനെ പോലീസ് കസ്റ്റഡയില്‍ എടുത്തത്.
ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍
സിദ്ദിഖ് കാപ്പനെ ബന്ധപ്പെടാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് കെയുഡബ്ല്യുജെ ദില്ലി യൂണിറ്റ് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറയുന്നത്. സിദ്ദിഖ് കാപ്പന്‍ തന്റെ ജോലി നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ് പോയത് എന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണം എന്നും കെയുഡബ്ല്യുജെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പോലീസ് ചെയ്യുന്നത്
ഹത്രാസ് പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയ്ക്കാണ് ഉത്തര്‍ പ്രദേശ് പോലീസ് ഒരുങ്ങുന്നത്. രാജ്യദ്രോഹം, ഗൂഢാലോചന, ജാതിസ്പര്‍ദ്ധ വളര്‍ത്തല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് ഹത്രാസിലെ ചാന്ദ്പ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര ഗൂഢാലോചന
ഹത്രാസ് പ്രതിഷേധങ്ങളില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് പറയുന്നത്. ഉത്തര്‍ പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍ തന്നെയാണ് ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. എന്തായാലും പ്രത്യേക വ്യക്തികള്‍ക്കെതിരെയല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജ്ഞാതര്‍ക്കെതിരെയാണ് കേസ്.
കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ; ഹത്രാസ് കുടുംബത്തിന് ദൈവത്തിന്റെ കരുണ മാത്രം; തുറന്നടിച്ച് ശിവസേന
എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്