യുപിയിൽ ലൗ ജിഹാദ് ആരോപിച്ച് പോലീസ് ക്രൂരത, മുസ്ലീം ദമ്പതികൾ ഒരു രാത്രി മുഴുവൻ പോലീസ് ലോക്കപ്പിൽ
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഖുശിനഗറില്‍ ലൗ ജിഹാദ് എന്ന് ആരോപിച്ച് മുസ്ലീങ്ങളായ യുവാവിന്റെയും യുവതിയുടേയും വിവാഹം തടഞ്ഞ് പോലീസ്. ഇരുവരേയും രാത്രി മുഴുവന്‍ പോലീസ് ലോക്കപ്പിലിടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. മുസ്ലീമായ യുവാവ് ഹിന്ദുവായ യുവതിയെ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നു എന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തേക്ക് എത്തിയ ഖുശിനഗര്‍ പോലീസ് വിവാഹം തടയുകയും വധുവിനേയും വരനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാല്‍ രണ്ട് പേരും മുസ്ലീം മതവിശ്വാസികളാണ് എന്ന് വ്യക്തമായതോടെ ഇരുവരേയും പോലീസ് വിട്ടയച്ചു. 39കാരനായ അലി ഹൈദറിനും വധുവിനുമാണ് പോലീസ് ക്രൂരത നേരിടേണ്ടി വന്നത്.
കാസ്യ പോലീസ് സ്റ്റേഷനില്‍ രാത്രി മുഴുവന്‍ പോലീസുകാര്‍ തന്നെ ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അലി ഹൈദര്‍ ആരോപിച്ചു. ബുധനാഴ്ച യുവതിയുടെ സഹോദരനായ ഷബീല ഖദൂന് പോലീസ് സ്റ്റേഷനില്‍ എത്തുകയും അലി ഹൈദറിനെ വിവാഹം ചെയ്യാനുളള യുവതിയുടെ തീരുമാനത്തോട് കുടുംബത്തിന് എതിര്‍പ്പില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇരുവരേയും വിട്ടയച്ചു. ബുധനാഴ്ച ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
Recommended Video
ലൗ ജിഹാദിനെ കുറിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്ന് കാസ്യ പോലീസ് സ്റ്റേഷന് എസ് എച്ച് ഒ സഞ്ജയ് കുമാര്‍ പ്രതികരിച്ചു. യുവാവും യുവതിയും പ്രായപൂര്‍ത്തിയായവരും ഒരു മതത്തില്‍ ഉള്‍പ്പെട്ടവരും ആണെന്ന് മനസ്സിലായതോടെ ഇരുവരേയും വിട്ടയച്ചുവെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും സര്‍ക്കാര്‍ ഇത്തരം കേസുകളെ കര്‍ശനമായാണ് കാണുന്നത് എന്നതും കൊണ്ടാണ് പോലീസ് പെട്ടെന്ന് ഇടപെട്ടത് എന്ന് സര്‍ക്കിള്‍ ഓഫീസര്‍ പീയുഷ് കാന്ത് റായ് പ്രതികരിച്ചു.
അതേസമയം അലി ഹൈദറിനെ മര്‍ദ്ദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞ് ഗ്രാമത്തിലെ പ്രമുഖരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അടക്കം സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് എസ്പി വിനോദ് കുമാര്‍ പറഞ്ഞു. ദമ്പതികളെ രഹസ്യമായി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നില്ല. മാത്രമല്ല പ്രശ്നം വേഗത്തില്‍ പരിഹരിക്കപ്പെട്ടിരുന്നുവെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. അസംഘട്ടില്‍ ബാര്‍ബര്‍ ആയ അലി ഹൈദറിന്റെ ഭാര്യ 10 വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച തങ്ങളുടെ വിവാഹത്തിന് ശേഷമുളള പാര്‍ട്ടിക്കിടെയാണ് പോലീസ് എത്തിയതെന്ന് അലി പറയുന്നു.