യുപിയിൽ പ്രതിഷേധക്കാരെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം, ഫോട്ടോ പുറത്ത് വിട്ട് പോലീസ്!
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിടാൻ പുതിയ തന്ത്രവുമായി ഉത്തർപ്രദേശ് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഉൾപ്പെടുത്തി കാൺപൂർ, ഫിറോസാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് റിവാർഡ് പോസ്റ്ററുകൾ പതിച്ചു. ബിജ്നോറിൽ പോലീസ് അന്വേഷിക്കുന്ന മൂന്ന് ആളുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോരഖ്പൂരിൽ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഫിറോസാബാദിലും ഗോരഖ്പൂരിലും വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആവശ്യമുള്ള വ്യക്തികളുടെ ഫോട്ടോകൾ പോലീസ് പ്രചരിപ്പിക്കുന്നുണ്ട്. അവരെകുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. മൗവിൽ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ഉൾപ്പെടെ അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 110 പേരുടെ ഫോട്ടോകൾ അടങ്ങിയ പോസ്റ്റർ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
'അക്രമികളെ' കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ വെളുപ്പെടുത്തില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതുവരെ 21 പേരെ സംഭവവുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമത്തിൽ ഉൾപ്പെട്ട 110 അക്രമികളെ തിരിച്ചറിഞ്ഞെന്നും, ഈ 110 പേരെ കുറിച്ച് ഞങ്ങൾക്ക് വിവരമൊന്നും ഇല്ലാത്തതിനാൽ അവരുടെ ഫോട്ടോകളുള്ള പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് മൊ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.