റോഡുകളില്‍ വിള്ളലുകളും ഗര്‍ത്തങ്ങളും... ക്ഷേത്രവും തകര്‍ന്നു; ഉത്തരാഖണ്ഡില്‍ അപൂര്‍വ ഭൗമ പ്രതിഭാസം തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അപൂര്‍വമായ ഭൗമ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ വിള്ളലില്‍ ഹിമാലയന്‍ പട്ടണമായ ജോഷിമഠില്‍ ഒരു ക്ഷേത്രം തകര്‍ന്നു. അടിത്തട്ടിലെ മണ്ണ് ഇളകി 600 ഓളം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ കണ്ട് വന്ന പ്രതിഭാസം വൈകിയും തുടര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ഉത്തരാഖണ്ഡ്.
ശനിയാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും. ദുരിതബാധിതരായ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും താല്‍കാലിക അഭയകേന്ദ്രങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വീടുതോറുമുള്ള സര്‍വേയ്ക്കായി വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും ഒരു സംഘം ഹിമാലയന്‍ പട്ടണത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മൂവായിരത്തിലധികം ആളുകളെ ദുരിതം ബാധിച്ചതായി മുനിസിപ്പാലിറ്റി മേധാവി പറഞ്ഞു.

ഉത്തരാഖണ്ഡില്‍ പലയിടത്തും റോഡുകള്‍ക്ക് കുറുകെ വിള്ളലുകള്‍ നിരന്തരം വികസിക്കുകയാണ്. ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലാണ് വിള്ളലുകള്‍ രൂപപ്പെടുന്നത്. നിലവില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഔലിയിലും വിള്ളല്‍ വികസിക്കുന്നുണ്ട്. ഇവിടേക്കുള്ള അതിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. കൂടാതെ, ജലവൈദ്യുത നിലയവും ചാര്‍ധാം റോഡും ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും നിര്‍ത്തിവച്ചു.

വീടുകള്‍ ഒഴിയേണ്ടി വരുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപ വാടക നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘത്തെ ജോഷിമഠില്‍ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്നും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ് എന്നും ചമോലി ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ എല്‍ എന്‍ മിശ്ര പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും നിരന്തരമായ അടിസ്ഥാന സൗകര്യ വികസനവുമാണ് പുതിയ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജലവൈദ്യുത നിലയങ്ങള്‍ക്കായി കുഴിച്ച തുരങ്കങ്ങള്‍ ആണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം എന്നും ഒരു പ്രാദേശിക ഹോട്ടലുടമ ആരോപിച്ചു. റോഡുകള്‍ വീതികൂട്ടുന്നതിനും ബൈപാസുകള്‍ നിര്‍മ്മിക്കുന്നതിനും ഖനനം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചമോലി ജില്ലയിലെ ജോശിമഠ് നഗരത്തിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂപപ്പെട്ടത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകളുണ്ട്. നഗരത്തിലെ 576 വീടുകള്‍ അപകടനിലയിലാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭൂമിക്ക് അടിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന സംഭവങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഉത്തരാഖണ്ഡില്‍ നിലവില്‍ കടുത്ത ശൈത്യമാണ്. ഇതിനൊപ്പം വീടുകള്‍ അപകടനിലയിലാവുകയും ക്യാംപുകളിലേക്ക് മാറുകയും ചെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. അതിനിടെ, ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.












Click it and Unblock the Notifications