രാഹുല്‍ മാറ്റിയിട്ടും മാറാതെ വിഭാഗീയത, പ്രിതം സിംഗ് ബിജെപിയിലേക്ക്, ധമിയുമായി കൂടിക്കാഴ്ച്ച
ദില്ലി: ഉത്തരാഖണ്ഡിലെ തമ്മിലടി അതിരൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ സമിതിയിലും പ്രശ്‌നങ്ങള്‍ ശക്തമാണ്. മുന്‍ പ്രതിപക്ഷ നേതാവ് പ്രിതം സിംഗ് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രിതം സിംഗ് ആരോപിച്ചു. പുതിയ അധ്യക്ഷനായി കരണ്‍ മഹാറയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കെസി വേണുഗോപാലിനെതിരെ അടക്കം പ്രിതം സിംഗ് രംഗത്ത് വന്നു.

കെസി വേണുഗോപാല്‍ പറഞ്ഞത് വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്നാണ്. എന്നെ കുറ്റപ്പെടുത്തുകയും ചെയ്‌തെന്ന് പ്രിതം സിംഗ് പറഞ്ഞു. എന്നാല്‍ ഇതൊന്നും സത്യമില്ല. ദേവേന്ദ്ര യാദവും, വേണുഗോപാലും ഞാനാണ് വിഭാഗീയതയും ഗ്രൂപ്പിസവും തുടങ്ങിയതെന്ന് പറഞ്ഞത്. അവരാദ്യം ഇതൊക്കെ അന്വേഷിക്കട്ടെ. അതില്‍ ഞാന് കുറ്റക്കാരനാണെന്ന് തെളിയിക്കട്ടെ. അതില്‍ ഞാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ. അങ്ങനെയെങ്കില്‍ എംഎല്‍എയായിരിക്കാന്‍ പോലും എനിക്ക് അര്‍ഹതയില്ല. വിഭാഗീയത പ്രോത്സാഹിപ്പിച്ച ഏതെങ്കിലുമൊരു പരാമര്‍ശം അവര്‍ ചൂണ്ടിക്കാണിക്കട്ടെയെന്നും പ്രിതം സിംഗ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ എല്ലാ സമിതികളില്‍ നിന്നും പ്രിതം സിംഗിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം പാര്‍ട്ടി വിടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ പിഴച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിനെ ഉത്തരാഖണ്ഡില്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചത്. അതാണ് എനിക്ക് സംഭവിച്ച പിഴവും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ താന്‍ അത്തരമൊരു പരീക്ഷണമാണ് നടത്തിയതെന്നും പ്രിതം സിംഗ് പറഞ്ഞു.

ഒരു സാക്ഷിയെ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് പറയുന്നത്. ആരാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ആദ്യം പരിശോധിക്കണം. ചക്രതയിലെ ജനങ്ങള്‍ എന്നെ എംഎല്‍എയായി തിരഞ്ഞെടുത്തതാണ്. ഒരു എംഎല്‍എ എന്ന നിലയില്‍ ഞാന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും പ്രിതം സിംഗ് വ്യക്തമാക്കി. 2017 മുതല്‍ 2021 വരെയാണ് പ്രിതം സിംഗ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചത്. ആറ് തവണ അദ്ദേഹം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരീഷ് റാവത്തിന്റെ എതിരാളിയായിട്ടാണ് പ്രിതം സിംഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗാര്‍വാള്‍ മേഖലയെ തീര്‍ത്തും അവഗണിച്ചുവെന്നാണ് പ്രവര്‍ത്തകരുടെ വികാരം. സുപ്രധാന മൂന്ന് പദവികളില്‍ ഇരിക്കുന്ന നേതാക്കളും കുമയൂണില്‍ നിന്നുള്ളവരാണ്. കരണ്‍ മഹറ ഹരീഷ് റാവത്തിന്റെ സഹോദരി ഭര്‍ത്താവാണ്. എന്നാല്‍ റാവത്ത് വിരുദ്ധ പക്ഷത്തിനോടാണ് അദ്ദേഹത്തിന് അടുത്ത ബന്ധമുള്ളത്. എല്ലാ വിഭാഗങ്ങളിലേക്കും എത്തുക എന്ന കോണ്‍ഗ്രസ് നയമാണ് ഇത്തവണ കണ്ടതെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. ബ്രാഹ്മണര്‍, ദളിത്, വിഭാഗങ്ങളെല്ലാം സംസ്ഥാന സമിതിയില്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപിയില്‍ വിഭാഗീയത പുറത്തേക്ക് വരാറില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്രമുള്ളത് കൊണ്ട് പുറത്തുവരുന്നുവെന്ന് കരണ്‍ മഹാറ പറഞ്ഞു.

പുഷ്‌കര്‍ സിംഗ് ധമിയെ പരാജയപ്പെടുത്തിയ ഭുവന്‍ചന്ദ്ര കാപ്രി മികച്ച സംഘാടകനാണ്. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതിലും മിടുക്കനാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് അദ്ദേഹം. രാഹുല്‍ ടച്ച് പുതിയ സമിതിയില്‍ പ്രകടമാണ്. പക്ഷേ സീനിയര്‍ നേതാക്കളെല്ലാം പുറത്താണ്. എല്ലാവരെയും മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരുന്ന ശൈലി നേരത്തെ കേരളത്തില്‍ അടക്കം രാഹുല്‍ കൊണ്ടുവന്നതാണ്. എന്നാല്‍ കേരളത്തില്‍ അടക്കം കാര്യമായിട്ടുള്ള മാറ്റം കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ഉത്തരാഖണ്ഡിലും അത് പെട്ടെന്ന് ഉണ്ടാവാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങളെ സീനിയര്‍ നേതാക്കള്‍ തടസ്സപ്പെടുത്തുമെന്നും ഉറപ്പാണ്. ബിജെപി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ പുതിയ നേതൃത്വത്തിന് വെല്ലുവിളികള്‍ ഏറെയാണ്.












Click it and Unblock the Notifications