ഉത്തരാഖണ്ഡിൽ ചരിത്രം തിരുത്തി ഭരണത്തുടർച്ചയുമായി ബിജെപി
ദില്ലി; കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരഖാണ്ഡ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റ് നേടി യായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. സംസ്ഥാനത്തിന്റ പതിവ് അനുസരിച്ച് ഇക്കുറി കോൺഗ്രസിന്റെ കൈകളിലേക്കായിരുന്നു ഭരണം എത്തേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് സംസ്ഥാനത്ത് ബി ജെ പി ഭരണതുടർച്ച നേടിയിരിക്കുകയാണ്.

തൂക്കുസഭ സാധ്യത മുന്നിൽ കണ്ട് വ്യക്തമായ തയ്യാറെടുപ്പിലായിരുന്നു ഇവിടെ കോൺഗ്രസും ബി ജെ പിയും. കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ എം എൽ എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് റിസോർട്ടിലേക്ക് പാർപ്പിക്കാനായിരുന്നു കോൺഗ്രസ് തന്ത്രം. ശക്തരായ സ്വതന്ത്രരെ ഒപ്പം കൂട്ടി ഭരണം പിടിക്കാനുള്ള ചർച്ചകൾ ബി ജെ പി ക്യാമ്പിലും നടന്നിരുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ ഇഞ്ചോടിഞ്ച് പ്രവചിച്ച സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പ്രവചനങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു ഫലം. എന്നാൽ അവസാന ഘട്ടത്തിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ വ്യക്തമായ ആധിപത്യം നേടി ബി ജെ പി സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യം 36 സീറ്റുകളാണ് . ബി ജെ പി നിലവിൽ 46 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 26 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് ബി ജെ പി സംസ്ഥാനത്ത് കാഴ്ച വെച്ചത്. ഞങ്ങൾ പ്രതീക്ഷിച്ച ഫലം തന്നെയാണ് ലഭിച്ചത്. , കേന്ദ്രമന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോശി പറഞ്ഞു.അതേസമയം ബി ജെ പി ക്യാമ്പിനെ ഏറെ അസ്വസ്ഥതപ്പെടുത്തുകയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ മണ്ഡലം. കതിമ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കപ്രിയോട് 954 വോട്ടുകൾക്ക് പിന്നിലാണ് ധാമി. സംസ്ഥാനത്തെ ബി ജെ പിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു ധാമി.
2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെ പുഷ്കർ ധാമിയെ ബി ജെ പി മുഖ്യമന്ത്രിയാക്കി.അതേസമയം ധാമി പരാജയപ്പെട്ടാൽ ഉത്തരാഖണ്ഡിൽ ബി ജെ പി ആരെ പരീക്ഷിക്കുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications