16 വര്‍ഷത്തിനുശേഷം ഭൂരിപക്ഷ സര്‍ക്കാരിനെ കാത്ത് ഉത്തരാഖണ്ഡ്
കേവല ഭൂരിപക്ഷത്തിനായി 36 സീറ്റുകളാണ് വേണ്ടത്
ഡെറാഡൂണ്‍: കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഉത്തരാഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കു പോലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെയാണ് ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത്തവണ ഇതിനൊരു അവസാനമുണ്ടാവുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
2012ല്‍ അവസാനമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ അന്നു പിഡിഎഫിന്റെ സഹായത്തോടെയാണ് വിജയ് ബഹുഗുണ കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കു രൂപം കൊടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപി 31 സീറ്റുമായി കരുത്തുകാട്ടി.
2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം നേടാന്‍ ഒരു സീറ്റ് കൂടി വേണമായിരുന്നു. കോണ്‍ഗ്രസിന് 21 സീറ്റുകളാണ് അന്നു ലഭിച്ചത്.
2007ല്‍ ഉത്തരാഖണ്ഡ് ക്രാന്തിദളും മൂന്നു സ്വതന്ത്രരും ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അവര്‍ ഭരണം സ്വന്തമാക്കുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ ചെറു പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും വേണ്ടത്ര വിലയില്ലെങ്കിലും ഉത്തരാഖണ്ഡില്‍ അതല്ല സ്ഥിതി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഈ കുഞ്ഞന്‍മാരുടെ സഹായമില്ലാതെ കോണ്‍ഗ്രസിനോ ബിജെപിക്കോ ഭരിക്കാനായിട്ടില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവാന്‍ സാധ്യതയില്ല.
70 നിയമസഭാ മണ്ഡലങ്ങളിലേക്കായി 722 സ്ഥാനാര്‍ഥികളാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റമാണ് കണ്ടത്. കോണ്‍ഗ്രസ് വിട്ട് ചിലര്‍ ബിജെപിയിലേക്കു മാറിയപ്പോള്‍ മറുഭാഗത്തേക്കേും നിരവധി പേര്‍ കളംമാറി. മുതിര്‍ന്ന നേതാവ് സത്പാല്‍ മഹാരാജ് അടക്കം 11 കോണ്‍ഗ്രസുകാരാണ് ബിജെപിയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഭരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അതു വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും ഭയത്തിന്റെ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നുമാണ് ബിജെപി വാദിക്കുന്നത്.
കോണ്‍ഗ്രസിന്റെ അഴിമതിയെക്കുറിച്ചും ബിജെപി പ്രചാരണ വിഷയമാക്കുന്നുണ്ട്. ഒരു കോടി രൂപ ചെലവ് വരുന്ന ഹെലിപ്പാഡ് നിര്‍മിക്കാന്‍ 12 കോടി ചെലവഴിച്ചുവെന്നും ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ഏഴു ലക്ഷത്തോളം രൂപ വേണ്ടിടത്ത് ഒരു കോടി രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചെന്നും ബിജെപി ആരോപിക്കുന്നു.