ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡിലും പിഴയിൽ ഇളവ്; കേരളത്തിൽ അന്തിമ തീരുമാനം ഉടൻ
ഡെറാഡൂൺ: ഗുജറാത്തിന് പിന്നാലെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡും. ഗതാഗത നിയമലംഘനങ്ങൾക്ക് വൻ തുക പിഴ ഈടാക്കാനുള്ള ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ പൊതുജനങ്ങളിൽ നിന്നും വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു ഗുജറാത്തിലെ വിജയ് രൂപാണി സർക്കാർ കേന്ദ്രനിർദ്ദേശം തള്ളിയത്. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ ഉത്തരാഖണ്ഡ് സർക്കാരും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പശുവാദികളുടെ അക്രമം അന്വേഷിച്ച സംഘത്തിന് 'ദാരുണാന്ത്യം'; എല്ലാം നിര്ത്തി, ഡാറ്റ നശിപ്പിച്ചു
മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയാണ് പിഴ. എന്നാൽ 2500 രൂപയായാണ് ഉത്തരാഖണ്ഡ് കുറച്ചിരിക്കുന്നത്. നിയമ ഭേദഗതിക്ക് മുമ്പ് 500 രൂപയായിരുന്ന ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ. ലൈസൻസ് ലഭിക്കാൻ യോഗ്യരല്ലാത്തവർ വാഹനം ഓടിച്ചെന്ന് കണ്ടെത്തിയാൽ കേന്ദ്രം നിർദ്ദേശിക്കുന്ന 10000 രൂപയ്ക്ക് പകരം 5000 രൂപ പിഴയൊടുക്കിയാൽ മതിയാകും. ഉത്തരാഖണ്ഡ് മന്ത്രി മദൻ കൗശിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ അമിത വേഗം അടക്കമുള്ള നിയമലംഘനങ്ങളുടെ പിഴ തുകയിൽ മാറ്റം ഉണ്ടാകില്ല. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ 2000 രൂപയാണ്പിഴ. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പണം സമ്പാദിക്കലല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്ലൈസ് സെറ്റുകൾ ധരിക്കൂ
ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും, ഗോവയും , കർണാടകയും, ബീഹാറും ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിൽ പിഴത്തുക 40 മുതൽ 50 ശതമാനം വരെ കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹെൽമെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമുള്ള പിഴത്തുക 500 ആയി കുറച്ചേക്കും. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ രണ്ടായിരമോ മൂവായിരമോ ആയിരിക്കും പിഴ. അതേസമയം മദ്യപിച്ച് വാഹനം ഓടിക്കുന്നതിനുള്ള പിഴ കുറയ്ക്കാൻ സാധ്യതയില്ല. തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.