പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്സി
ലഖ്നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമത്തിലാണ്. ഒരു ഭാഗത്ത് പ്രിയങ്കയും മറുഭാഗത്ത് ജ്യോതിരാദിത്യ സിന്ധ്യയുമാണ് യുപിയിലെ കോണ്‍ഗ്രസിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാത്തലത്തില്‍ പുനസ്സംഘടന നടത്തിയും നേതൃത്വങ്ങളില്‍ മാറ്റം വരുത്തിയും പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയും പ്രിയങ്ക തന്ത്രങ്ങള്‍ ആവിഷ്കരിക്കവെ എല്ലാ നീക്കങ്ങളും തകര്‍ക്കുന്ന മറുതന്ത്രമാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്.
17 പിന്നാക്ക ജാതിക്കാരെ കൂടെ നിര്‍ത്താനുള്ള ബിജെപി നീക്കം വിജയിക്കുമെന്ന് കരുതുന്നു. പഴയ കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടിയെക്കുന്നത്. വരുമാസങ്ങളില്‍ യുപിയില്‍ 12 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. 2022 ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിജെപിയുടേത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....
യോഗി സര്‍ക്കാരിന്റെ തീരുമാനം
ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ജാതി സുപ്രധാന ഘടകമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലുമെല്ലാം വിവിധ ജാതികളുടെ സ്വാധീനം നിഴലിക്കും. 17 അതീവ പിന്നാക്കമുള്ള (എംബിസി) വിഭാഗക്കാര്‍ക്ക് പട്ടിക ജാതി (എസ്സി) പരിഗണന നല്കാന് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവ്
2017ല്‍ ഇക്കാര്യത്തില്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതീവ പിന്നാക്കം നില്ക്കുന്ന 17 ജാതിയില്‍പ്പെട്ടവര്‍ക്ക് പട്ടിക ജാതി വിഭാഗത്തിന്റെ പരിഗണന നല്‍കണമെന്നാണ് കോടതി വിധി. ഈ വിധി ഇപ്പോള്‍ നടപ്പാക്കുകയാണ് യോഗി സര്‍ക്കാര്‍. ഇത്രയും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ-ജോലി സംവരണം ലഭിക്കും.
കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഹര്‍ജികള്‍ വന്നിരുന്നു. ഈ ഹര്‍ജികളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ ആദ്യ ഉത്തരവ് പ്രകാരം പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് എംബിസിക്കാര്‍ക്ക് നല്കാന് യോഗി സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ഏറെ കാലമായുള്ള ആവശ്യം
കശ്യപ്, രാജ്ബാര്‍, ധിവാര്‍, ബിന്ദ്, കുമാര്‍, കഹാര്‍, കേവാത്, നിഷാദ്, ഭാര്, മല്ല, പ്രജാപതി, ബഥം, തുര്‍ഹ, ഗോദിയ, മന്‍ജുല്‍, മധുവ തുടങ്ങി 17 എംബിസി വിഭാഗത്തില്‍പ്പെടുന്ന ജാതിയില്‍പ്പെട്ടവര്‍ക്കാണ് പട്ടിക ജാതിക്കാരുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. തങ്ങളെ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സംവരണം അനുവദിക്കണമെന്ന ഇവരുടെ ഏറെ കാലമായുള്ള ആവശ്യമാണ്.
തീരുമാനങ്ങള്‍ വന്ന വഴി
മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സര്‍ക്കാരാണ് 2006ല്‍ ആദ്യമായി എംബിസിക്കാര്‍ക്ക് അനുകൂലമായ നീക്കം തുടങ്ങിയത്. തൊട്ടുപിന്നാലെ വന്ന മായാവതി സര്‍ക്കാരും തുടര്‍നീക്കങ്ങള്‍ നടത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. 2016ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ വീണ്ടും ശ്രമം ഊര്‍ജിതമാക്കി. അപ്പോള്‍ കോടതിയില്‍ തടസങ്ങള്‍ നേരിട്ടു.
ബിജെപിക്ക് നേട്ടമുണ്ടാക്കും
2017ല്‍ അലഹാബാദ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചു. ഹര്‍ജികളില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ എംബിസിക്കാരെ പട്ടിക ജാതിക്കാരില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു ഹൈക്കോടതി. എന്നാല്‍ ഇപ്പോള്‍ യോഗി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയിരിക്കുന്നു. ഇതാകട്ടെ ബിജെപിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുകയും ചെയ്യും. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ യുപിയില്‍ നടക്കാനിരിക്കെയാണ് യോഗിയുടെ തീരുമാനം എന്നതും എടുത്തുപറയേണ്ടതാണ്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കും