ഇന്ത്യയെ ആക്രമിക്കാൻ ആരും ഇനി രണ്ടു വട്ടം ആലോചിക്കണം, റാഫേലിന്റെ കരുത്തിനെക്കുറിച്ച് വി മുരളീധരൻ
ദില്ലി: റഫേൽ വിമാനങ്ങൾ രാജ്യത്തെത്തിക്കുന്നതിനിടെ ശത്രുരാജ്യത്തെക്കാൾ മോദി സർക്കാരിന് പ്രതിരോധിക്കേണ്ടി വന്നത് രാജ്യത്തിനകത്തെ ദേശവിരുദ്ധ ശക്തികളെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി വരെ ആക്ഷേപിക്കുന്ന വില കുറഞ്ഞ രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും നടത്തിയതെന്ന് ജനം തിരിച്ചറിഞ്ഞെന്നും മുരളീധരൻ പറഞ്ഞു.
വീണ്ടും അധികാരത്തിലെത്തിച്ച ഇന്ത്യൻ ജനതയ്ക്ക് റഫേൽ വിമാനം സമയബന്ധിതമായി ഇന്ത്യയിലെത്തിച്ചാണ് മോദി സർക്കാർ സമ്മാനം നൽകുന്നത് എന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇനി കരുതിയിരിക്കുക
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അതിർത്തിയിൽ അശാന്തി വിതയ്ക്കുന്ന അയൽക്കാർ ഇനി കരുതിയിരിക്കുക. ഇന്ത്യൻ പ്രതിരോധക്കോട്ടയുടെ കരുത്തായി അഞ്ച് റഫേൽ പോർവിമാനങ്ങൾ അംബാല വ്യോമത്താവളത്തിലേക്ക് പറന്നിറങ്ങിയ അഭിമാനദൃശ്യത്തിനാണ് രാജ്യം ഇന്ന് സാക്ഷിയായത്. രണ്ടുപതിറ്റാണ്ട് നീണ്ട വ്യോമസേനയുടെ കാത്തിരിപ്പവസാനിപ്പിച്ച നരേന്ദ്ര മോദി സർക്കാരിന് ഇത് വാഗ്ദാന പാലനത്തിന്റെ സുവർണ നിമിഷം. 2016ലാണ് 36 വിമാനങ്ങൾക്കായി ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പിട്ടത്. 2021 അവസാനത്തോടെ എല്ലാ വിമാനങ്ങളും ഇന്ത്യയിലെത്തും.
Recommended Video
രാജ്യത്തിനകത്തെ ദേശവിരുദ്ധ ശക്തികൾ
റഫേൽ വിമാനങ്ങൾ രാജ്യത്തെത്തിക്കുന്നതിനിടെ, ശത്രുരാജ്യത്തെക്കാൾ മോദി സർക്കാരിന് പ്രതിരോധിക്കേണ്ടി വന്നത് രാജ്യത്തിനകത്തെ ദേശവിരുദ്ധ ശക്തികളെയാണ്. ഫ്രാൻസുമായുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനകത്തും പുറത്തും എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചു! സുപ്രീം കോടതിയിലുമെത്തി വിവാദം. പക്ഷേ, പരമോന്നത നീതിപീഠത്തിന് മനസിലായി വസ്തുത.
പിന്നീട് തെരുവിലെ ആരോപണത്തിലേക്ക്
കരാറിൽ കോടതി ഇടപെടാൻ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങൾ പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പുനപരിശോധനാ ഹർജികളും തള്ളിയതോടെ നിയമ പോരാട്ടത്തിനിറങ്ങിയവർ പിന്നീട് തെരുവിലെ ആരോപണത്തിലേക്ക് നീങ്ങി.
യുപിഎ സർക്കാരുണ്ടാക്കിയ ധാരണ
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്നു 18 വിമാനങ്ങൾ വാങ്ങാനും ബാക്കി 108 എണ്ണം സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ എച്ച്എഎല്ലിൽ നിർമിക്കാനുമായിരുന്നു യുപിഎ സർക്കാരുണ്ടാക്കിയ ധാരണ. അപ്രായോഗികമായ ഈ കരാർ പൊളിച്ചെഴുതിയതിനായിരുന്നു മോദിസർക്കാരിനോടുള്ള കോൺഗ്രസിന്റെ രോഷം.
വില കുറഞ്ഞ രാഷ്ട്രീയം
പക്ഷേ, അതവരെ തന്നെ പൊതുജനമധ്യേ തുറന്നു കാട്ടിയെന്നു മാത്രം! രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി വരെ ആക്ഷേപിക്കുന്ന വില കുറഞ്ഞ രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും പിന്തുടരുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരെ രാഷ്‌ട്രീയ ആയുധമായി റഫേൽ ഇടപാടിനെ പ്രതിപക്ഷം ഉപയോഗിച്ചപ്പോൾ, ചരിത്രം കുറിച്ച ഭൂരിപക്ഷത്തോടെ ഇന്ത്യൻ ജനത മോദി ജിയെ വീണ്ടും അധികാരത്തിലെത്തിച്ചു.
നാഴികക്കല്ലായ ദിനം
ആ വിശ്വാസത്തിന്, റഫേൽ വിമാനം സമയബന്ധിതമായി ഇന്ത്യയിലെത്തിച്ചാണ് ഇന്ന് മോദി സർക്കാർ സമ്മാനം നൽകുന്നത്. സൈനിക ചരിത്രത്തിലെ നാഴികക്കല്ലായ ദിനമാണ് ഇന്നത്തേത്. റഫേല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പല ദൗത്യങ്ങളും ഒന്നിച്ച് നടത്താവുന്ന പോർവിമാനമാണ് റഫേൽ. 9.3 ടൺ ആയുധങ്ങൾ വഹിക്കാനുള്ള ശേഷി, ആണവമിസൈൽ കൊണ്ടുള്ള ആക്രമണ ശേഷി, അത്യാധുനിക റഡാർ സംവിധാനം എന്നിങ്ങനെ പോകുന്നു റഫേലിന്റെ കരുത്ത്.
ആരും ഇനി രണ്ടു വട്ടം ആലോചിക്കണം
ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫേലിനുണ്ട്. ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടാനും സംവിധാനമുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമായ റഫേൽ കൂടിച്ചേർന്ന കരുത്തോടെ ഇനി ഇന്ത്യൻ സൈന്യം അതിർത്തി കാക്കും. ഇന്ത്യയെ ആക്രമിക്കാൻ ആരും ഇനി രണ്ടു വട്ടം ആലോചിക്കണമെന്ന് ചുരുക്കം!!