കൊവിഡ് പരക്കുന്നു, ഗുജറാത്തിലെ വഡോദരയിൽ മുസ്ലീം പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റി
വഡോദര: ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റി. വഡോദരയിലെ ജഹാംഗിര്‍പുരയിലെ മുസ്ലീം പള്ളിയാണ് അടിയന്തര സാഹചര്യം പരിഗണിച്ച് 50 കിടക്കകളുളള പ്രത്യേക കൊവിഡ് ചികിത്സാ സെന്ററാക്കി മാറ്റിയിരിക്കുന്നത്. ആശുപത്രി കിടക്കകള്‍ക്കും ഓക്‌സിജനും വലിയ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാനുളള തീരുമാനം എന്ന് പള്ളി ട്രസ്റ്റിലെ അംഗം എഎന്‍ഐയോട് പ്രതികരിച്ചു.
ഈ റംസാന്‍ മാസത്തില്‍ ഇതിനേക്കാളും നല്ല കാര്യം മറ്റെന്ത് ചെയ്യാനാണ് എന്നും ട്രസ്റ്റ് അംഗം പ്രതികരിച്ചു. ഗുജറാത്തിലെ സിവില്‍ ആശുപത്രിക്ക് മുന്നില്‍ കൊവിഡ് രോഗികളുമായി നിരവധി ആംബുലന്‍സുകള്‍ നിരന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം സിവില്‍ ആശുപത്രി കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയുമായി ആംബുലന്‍സുകള്‍ നിരന്ന് നില്‍ക്കുന്നതിനെ ചേര്‍ത്ത് വായിക്കുന്നത് ശരിയല്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്.
Recommended Video
കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് തന്നെ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ 40തോളം ആംബുലന്‍സുകള്‍ ആശുപത്രിക്ക് പുറത്ത് രോഗികളുമായി കാത്ത് നിന്ന വിഷയം ഗുജറാത്ത് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തത് കാരണം രോഗികള്‍ ആംബുലന്‍സില്‍ കാത്ത് നില്‍ക്കുന്നുവെന്ന് മാധ്യമ വാര്‍ത്തകളും കോടതി പരാമര്‍ശിച്ചിരുന്നു.