വാജ്പേയി തിരികെ ജീവിതത്തിലേക്ക്.. ആരോഗ്യ നില മെച്ചപ്പെടുന്നു.. ഏതാനും ദിവസങ്ങൾക്കകം ആശുപത്രി വിടും
ദില്ലി: ശ്വാസതടസ്സമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ നില മെച്ചപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ വാജ്പേയി പൂര്‍ണമായും സുഖം പ്രാപിക്കുമെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.
ചികിത്സയോട് വാജ്പേയ് പ്രതികരിക്കുന്നുണ്ടെന്നും എയിംസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലായിക്കഴിഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിരിക്കുന്നതായി പത്രക്കുറിപ്പില്‍ പറയുന്നു.
എയിംസ് ഡയറക്ടറായ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മുന്‍ പ്രധാനമന്ത്രിയെ ചികിത്സിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സംവും മൂത്രതടസ്സവും കൂടാതെ വൃക്ക സംബന്ധമായ അസുഖങ്ങളും വാജ്പേയിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമാണ് കുറച്ച് കാലമായി പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസിനും വിധേയമായ വാജ്പേയിയുടെ ആരോഗ്യ നിലയില്‍ രണ്ട് ദിവസം കൊണ്ട് തന്നെ നല്ല പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ആരോഗ്യമന്ത്രി ജെപി നദ്ദ തുടങ്ങിയവര്‍ എയിംസില്‍ വാജ്പേയിയെ സന്ദര്‍ശിച്ചിരുന്നു.