പാകിസ്താന് തിരിച്ചടി നൽകാൻ വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
ദില്ലി: രാജ്യത്തെ ഒന്നാകെ നടുക്കിക്കൊണ്ടാണ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഭീകരവാദികള്‍ ആക്രമിച്ചത്. ലഷ്കര്‍ ഇ ത്വയ്യിബയും ജെയ്ഷെ ഇ മുഹമ്മദും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ തീവ്രവാദികള്‍ അടക്കം 14 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇന്ത്യ-പാകിസ്താന് ബന്ധത്തെ ഈ ആക്രമണം ഗുരുതരമായി ബാധിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ബലാക്കോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയത് പോലൊരു തിരിച്ചടിക്ക് അന്നും കളമൊരുങ്ങിയിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്നത്തെ നാവിക സേനാ മേധാവി ആയിരുന്ന അഡ്മിറല്‍ സുശീല്‍ കുമാറിന്റെ പ്രൈം മിനിസ്റ്റര്‍ ടു റിമംബര്‍: മെമ്മറീസ് ഓഫ് എ മിലിട്ടറി ചീഫ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
പുതിയ വെളിപ്പെടുത്തൽ
2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ഭീകരാക്രമണം നടന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായ എല്‍കെ അദ്വാനി അടക്കമുളളവര്‍ പാര്ലമെന്റിലുണ്ടായിരിക്കെ ആയിരുന്നു ആക്രമണം. ഇതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായി. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന അടല്‍ ബിഹാരി വാജ്പേയി പാകിസ്താന് കനത്ത തിരിച്ചടി കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് അഡ്മിറല്‍ സുശീല്‍ കുമാറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍.
സൈനിക താവളം ആക്രമിക്കാൻ
എന്നാല്‍ ആ പദ്ധതി പിന്നീട് വേണ്ടെന്ന് വെക്കേണ്ടതായി വന്നു. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം എത്രയും പെട്ടെന്ന് പാകിസ്താന് തിരിച്ചടി നല്‍കേണ്ടതിനെ കുറിച്ച് മൂന്ന് സേനാത്തലവന്മാരും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ദേശീയ സുരക്ഷാ ഉപദേശകന് ബ്രജേഷ് മിശ്രയും ചേര്‍ന്ന് ആലോചിച്ചു. പാകിസ്താന്റെ സൈനിക താവളം ആക്രമിക്കാന്‍ ആയിരുന്നു പദ്ധതി. അവിടെ ഭീകരവാദികള്‍ക്ക് പരിശീലനം നല്കുന്നുണ്ടായിരുന്നു.
അവസാന നിമിഷം രഹസ്യ വിവരം
നിയന്ത്രണ രേഖയ്ക്ക് അപ്പുറം പാക് അധീന കശ്മീരിലായിരുന്നു സൈനിക താവളം. ആക്രമണത്തിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. എന്നാല്‍ അവസാന നിമിഷമാണ് ഒരു രഹസ്യ വിവരം ലഭിച്ചത്. പാക് സൈനിക താവളം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും പുതിയ താവളം സ്ഥിതി ചെയ്യുന്നത് ഒരു ആശുപത്രിക്കും സ്കൂളിലും മധ്യത്തിലായിട്ടാണ് എന്നുമായിരുന്നു രഹസ്യ വിവരം. ഇതോടെ ആക്രമണം മുന്നോട്ട് കൊണ്ടുപോകണോ എന്ന ചോദ്യം ഉയര്‍ന്നു.
പദ്ധതി ഉപേക്ഷിച്ചു
അതേക്കുറിച്ച് നിരവധി കൂടിയാലോചനകള്‍ നടന്നു. ആക്രമണവുമായി മുന്നോട്ട് പോകണോ എന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി വാജ്പേയി ആയിരുന്നു. എന്നാല്‍ ആക്രമണം നടത്തിയാല്‍ അത് സ്കൂളിനേയും ആശുപത്രിയേയും കൂടി നശിപ്പിക്കുമെന്നും അത് വലിയൊരു ദുരന്തമായി മാറുമെന്നും കണ്ട വാജ്പേയി ആക്രമണ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, തിരുവനന്തപുരത്ത് അമ്മയും സുഹൃത്തും പിടിയിൽ!